പാലോട് വനത്തിൽ 50കാരൻ മരിച്ചത് കാട്ടാനയാക്രമത്തിൽ; സ്ഥിരീകരിച്ച് വനം വകുപ്പ്
അഞ്ച് ദിവസത്തോളം പഴക്കം ചെന്ന മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്
തിരുവനന്തപുരം: പാലോട് 50കാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ നിന്ന് ഇന്നലെയാണ് 5 ദിവസത്തോളം പഴക്കം ചെന്ന മടത്തറ- ശാസ്താംനട സ്വദേശി ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താംനടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും ബന്ധുവീട്ടിലും തിരികെ സ്വന്തം വീട്ടിലും എത്തിയിരുന്നില്ല. പിന്നാലെ ബാബു സ്ഥിരമായി സഞ്ചരിക്കാറുള്ള വനപാതയിൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. വസ്ത്രങ്ങൾ കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായും, ബാബുവിന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്ന് ആണെന്ന സംശയവും ബന്ധുക്കൾ വനം വകുപ്പിനെ അറിയിച്ചിരുന്നു.
മൃതദേഹം കിടക്കുന്ന അടിപ്പറമ്പ് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. ബാബുവിന്റെ കഴുത്തിലും വാരിയെല്ലിനും പരിക്കേറ്റതായും അധികൃതർ അറിയിച്ചു. അതിനിടെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Adjust Story Font
16

