കായികമേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ചത് 5000 കോടി രൂപ: മന്ത്രി വി. അബ്ദുറഹ്മാൻ
തിരുവനന്തപുരത്ത് കായികഭവന്‍റെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം: കായിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി 5000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. തിരുവനന്തപുരത്ത് കായിക ഭവന്റെ ഒന്നാംഘട്ട ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 30 സെന്റ് ഭൂമിയില്‍ 7 നിലകളിലായുള്ള കായികഭവന്റെ 3 നില കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കായികഭവന്റെ ഉദ്ഘാടനം നടത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
'കായിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി 5000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്‌പോണ്‍സര്‍ കൗണ്‍സിലുമാണ് മുന്‍പുണ്ടായിരുന്നത്. പഞ്ചായത്ത് തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ രൂപീകരണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന കായികമേഖലയ്ക്ക് ഒരു ആസ്ഥാനമെന്നത് കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഏറെ കാലമായുള്ള ആവശ്യമാണ്. ഇന്ന് ഈ ലക്ഷ്യം യാഥാര്‍ഥ്യമായിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ എട്ടര കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് കായികമേഖലയുടെ ഉന്നതി സൂചിപ്പിക്കുന്ന നിലയിലുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മന്ത്രി വ്യക്തമാക്കി.
നേരത്തെ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പെ കായികഭവന്റെ ഉദ്ഘാടനം നടത്തിയതിൽ കായികമന്ത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കായിക കേരളത്തിന്റെ അതേ അവസ്ഥയാണ് കായികഭവനുമെന്നായിരുന്നു കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാറിന്റെ പ്രതികരണം. കായിക താരങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സൗകര്യം നല്‍കാത്തതിനെ അസോസിയേഷന്‍ വിമര്‍ശിച്ചിരുന്നു. അതിനാൽ കായികഭവനത്തിൽ തങ്ങൾക്ക് സ്ഥലം അനുവദിച്ചില്ലെന്നും സുനിൽകുമാർ പറഞ്ഞു.
Adjust Story Font
16

