കലയുടെ പൂരം കാണണം കാന്താ; ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമർ ഇനങ്ങൾ ഇന്ന് വേദിയിൽ
ഒപ്പം നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താൻ അരങ്ങിൽ എത്തും

തൃശൂര്‍: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമർ ഇനങ്ങൾ വേദിയിൽ അരങ്ങേറും. ഒപ്പം നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താൻ അരങ്ങിൽ എത്തും.
രാവിലെ 9.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്‍റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് . ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്.
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമേളക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തിയതോടെയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ ചെറുപൂരം ഒരുക്കിയാണ് കുരുന്നുകളെ സാംസ്കാരിക നഗരി വരവേറ്റത്. ഗാനരചയിതാവ് ബി. ഹരിനാരായണൻ പ്രത്യേകം ചിട്ടപ്പെടുത്തിയ കലോത്സവ സ്വാഗത ഗാനം കലാമണ്ഡലത്തിന്‍റെ നേതൃത്വത്തിൽ നൃത്ത ആവിഷ്കാരമായി. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം വിജയൻ, ചലച്ചിത്ര താരം റിയ ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Adjust Story Font
16

