'ടിനി ടോമിനെതിരെ കേസെടുക്കണം'; അൻസിബ കോടതിയിൽ
എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്

കൊച്ചി: വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ കോടതിയെ സമീപിച്ചു. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്. അതേസമയം അൻസിബയുടെ പരാതിയിൽ 24 നകം മറുപടി നൽകാനാണ് കോടതി നിർദേശം. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.
പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്എം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ അൻസിബ ഉന്നയിച്ചിരുന്നു.
മെയ് 11 ന് ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലാണ് അൻസിബ പരാതി നൽകിയത്. ഇതുവരെയായിട്ടും പൊലീസ് എഫ്ഐആർ പോലും തയ്യാറാക്കിയില്ലെന്നും ഹരജിയിൽ ഉണ്ട് . വനിതാ എസ്ഐ, ലക്ഷ്മി പ്രിയ ഭർത്താവ് ജയേഷ് എന്നിവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
അതേസമയം നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്‍റെ പരാതിയിൽ അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് നടി മൊഴി നൽകി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മൊഴി.കഴിഞ്ഞ ദിവസം നീന കുറുപ്പിന്‍റെ മൊഴിയെടുത്തിരുന്നു.അന്വേഷണ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും.
അൻസിബയുടെ പരാതിയിൽ ടിനി ടോമിന്‍റെ മൊഴി രേഖപ്പെടുത്തി. കടവന്ത്ര പോലീസാണ് മൊഴി രേഖപ്പെടുത്തിയത്. പരാതി അടിസ്ഥാനരഹിതമെന്നും അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ടിനി മൊഴി നൽകി.
Adjust Story Font
16

