Quantcast

'ഞാൻ സുന്നിയാണ്, ഇ.കെ സമസ്തയാണ്, നടപടി വേദനിപ്പിക്കുന്നത്, എനിക്ക് ഉപേക്ഷിക്കാനാകില്ല'; പുറത്താക്കിയതിൽ ഹക്കീം ഫൈസി ആദൃശേരി

വാഫി വഫിയ്യ സ്ഥാപനങ്ങൾ നടത്തുന്ന സിഐസി സംവിധാനത്തിനൊപ്പം നിൽക്കാൻ അവസരം കിട്ടിയാൽ തുടരുമെന്നും അല്ലെങ്കിൽ ആരാധന കർമങ്ങളിൽ മുഴുകി ജീവിക്കുമെന്നും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറി

MediaOne Logo

Web Desk

  • Updated:

    2022-11-10 15:55:51.0

Published:

9 Nov 2022 12:28 PM GMT

ഞാൻ സുന്നിയാണ്, ഇ.കെ സമസ്തയാണ്, നടപടി വേദനിപ്പിക്കുന്നത്, എനിക്ക് ഉപേക്ഷിക്കാനാകില്ല; പുറത്താക്കിയതിൽ ഹക്കീം ഫൈസി ആദൃശേരി
X

സമസ്തയിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ മുശാവറാ അംഗവുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി. 'ഞാൻ സുന്നിയാണ്, സമസ്തയാണ് ഇ.കെ സമസ്തയാണ്, അത് സൈദ്ധാന്തികമായി ഉൾക്കൊണ്ടയാളാണ് ഞാൻ. എനിക്ക് ഉപേക്ഷിക്കാനാകില്ല' മീഡിയവണിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

25 കൊല്ലമായി സമസ്തയുടെ പാതയിലാണെന്നും ഏതെങ്കിലും കക്ഷിയിൽ ചേരാൻ വേണ്ടി ചേർന്നതല്ലെന്നും ലോകത്തെ ഭൂരിപക്ഷം മുസ്‌ലിംകളും സുന്നീ ആശയക്കാരാണെന്നും അദ്ദേഹം പറഞ്ഞു. നടപടി നേരിട്ടാലും അതേവഴിയിലായിരിക്കുമെന്നും വ്യക്തമാക്കി. സമസ്തയുടെ നടപടി വേദനിപ്പിക്കുന്നതാണെന്നും എന്തുകൊണ്ടാണ് ഈ നടപടിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിഐസിയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടതാണെന്നും അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി വ്യക്തമാക്കി. നടപടി സ്വീകരിച്ച ശൈലി ശരിയല്ലെന്നും പട്ടാള കോടതിയിൽ പോലും നടപടി നേരിടുന്നവനെ കേൾക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപടി സ്വീകരിച്ച ശൈലി ശരിയല്ലെന്നും പട്ടാള കോടതിയിൽ പോലും നടപടി നേരിടുന്നവനെ കേൾക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു യോഗം തന്നെ പുറത്താക്കിയാലും സമസ്തയുടെ പാരമ്പര്യത്തിൽ നിന്ന് താൻ പുറത്ത് പോകില്ല. സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച ഗൗരവത്തിലെടുക്കുന്നില്ല, അത് നോക്കാനുള്ള സമയം ലഭിക്കാറില്ല- അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സിഐസിയുടെ ചുമതലയിൽ നിന്ന് സാങ്കേതികമായി പുറത്താക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നേത്യത്വത്തോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിശദീകരണം നൽകാൻ അവസരമാണ് എപ്പോഴും ആവശ്യപ്പെട്ടതെന്നും പെട്ടെന്നുള്ള നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 കൊല്ലമായി തനിക്കെതിരെ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും എന്തിനാണ് തന്നെ സുന്നി വിരുദ്ധനാക്കുന്നതെന്നും ഫൈസി ചോദിച്ചു. സിഐസിയുമായുള്ള എല്ലാ പ്രശ്‌നങ്ങളും തീർന്നുവെന്ന് നേരത്തെ സമസ്ത തന്നെ വ്യക്തമാക്കിയതാണെന്നും നടപടി എന്ത് കൊണ്ടെന്ന ചോദ്യം മനസ്സിൽ തറച്ചു നിൽക്കുന്നുവെന്നും പറഞ്ഞു. സാദിഖലി തങ്ങൾ സിഐസി പ്രസിഡന്റ് ആയതിനുശേഷം സമസ്ത ഉന്നയിച്ച ആറ് കാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും എന്നിട്ടും എന്തിന് നടപടി എന്ന ചോദ്യമാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ചോദിച്ചു. സമസ്തയുടെ ഓരോ നിർദേശം അംഗീകരിക്കുമ്പോഴും പുതിയ നിർദേശങ്ങൾ തന്ന് കൊണ്ടിരിക്കുകയാണെന്നും എന്നാൽ എല്ലാം അംഗീകരിച്ച് സറണ്ടറായതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്തയിൽ തന്നെ ചിലർ തനിക്ക് പിറകെ കൂടിയിരുന്നുവെന്നും അതിന് പല കാരണങ്ങളുണ്ടാകാമെന്നും അത് തന്നെയാകും ഈ നടപടിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ നടപടി സിഐസി സ്ഥാപനങ്ങളിലെ പഠനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭാവി നടപടികളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വാഫി വഫിയ്യ സ്ഥാപനങ്ങൾ നടത്തുന്ന സിഐസി സംവിധാനത്തിനൊപ്പം നിൽക്കാൻ അവസരം കിട്ടിയാൽ തുടരുമെന്നും അല്ലെങ്കിൽ ആരാധന കർമങ്ങളിൽ മുഴുകി ജീവിക്കുമെന്നും പറഞ്ഞു. പുതിയ കാലത്തെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാനും അവസരമുണ്ടെന്നും തന്നെ സംഘടന പുറത്താക്കിയാലും ഇ.കെ ഉസ്താദിന്റെയും കോട്ടുമല ഉസ്താദിന്റെയും മുന്നിലിരുന്ന പഠിച്ചയാളാണെന്നും അവരുടെ വഴിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് കോഴിക്കോട്ട്‌ ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ യോഗമാണ് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിലടക്കം പ്രവർത്തിക്കുന്ന ഫൈസിയെ സംഘടനയുടെ എല്ലാഘടകങ്ങളിൽ നിന്നും പുറത്താക്കിയത്. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരം നടപടികൾ ഹക്കീം ഫൈസിയുടെ ഭാഗത്ത് നിന്നുണ്ടായതായി രേഖാമൂലം പരാതി ലഭിച്ചിരുന്നുവെന്നും അന്വേഷണ സമിതി അക്കാര്യം കണ്ടെത്തിയെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് നടപടിയെന്നും പറഞ്ഞു. ഇന്ന് കോഴിക്കോട് സമസ്ത ഓഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സമസ്തയും കേരളത്തിലെ വിവിധ മുസ്ലിം സ്ഥാപനങ്ങളുടെ സംയുക്ത വേദിയായ സിഐസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കുറച്ചുകാലമായി രൂക്ഷമായിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ഇരു വിഭാഗവും പരസ്പരം വിമർശിക്കുന്നത് പതിവായിരുന്നു. സിഐസിയുടെ കീഴിൽ നടക്കുന്ന വഫിയ്യ കോഴ്‌സിൽ ചേരുന്ന പെൺകുട്ടികളുടെ വിവാഹമടക്കം വിവിധ വിഷയങ്ങളിൽ സമസ്ത നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നുവെങ്കിലും ഒക്ടോബർ 20, 21 തിയ്യതികളിലായി കോഴിക്കോട്ട് നടന്ന വാഫി വഫിയ്യ കലോത്സവത്തിൽ നിന്നും സനദ്ദാനത്തിൽ നിന്നും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വിട്ടുനിന്നു. സ്ഥാപനങ്ങൾക്കായി സമസ്ത പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനിൽക്കൽ. എന്നാൽ അത്തരം ചട്ടങ്ങൾ പുറത്തിറക്കിയിട്ടില്ലെന്നും നൽകാത്ത ചട്ടങ്ങളിൽ ഒപ്പുവെച്ചില്ലെന്ന് കാണിച്ചാണ് നേതാക്കൾ മാറിനിന്നതെന്നുമാണ് സിഐസി അധികൃതർ പറയുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സിഐസിയുടെ അധ്യക്ഷൻ. സമസ്തയുമായുള്ള തർക്കത്തിൽ അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും പ്രശ്‌നം പൂർണമായി പരിഹരിക്കാനായിരുന്നില്ല. മുസ്‌ലിംലീഗ് അധ്യക്ഷൻ കൂടിയായ സാദിഖലി തങ്ങൾ രാഷ്ട്രീയ പരിപാടികളിലായിരുന്ന സമയത്ത് ചർച്ചകൾ നീട്ടിവെച്ച ശേഷമാണ് വാഫി വഫിയ്യ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ സമസ്ത നേതാക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ സമസ്തയുടെ അണികൾ വാഫി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നില്ല. സമസ്ത നേതൃത്വത്തിന്റെ നിർദേശം തള്ളി എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ വാഫി വഫിയ്യ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വഫിയ്യ കോഴ്‌സിന് ചേരുന്ന പെൺകുട്ടികൾ പഠനം പൂർത്തിയാകുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് കരാർ ഒപ്പുവെക്കണമെന്ന് സിഐസി നിബന്ധന വെച്ചിരുന്നു. എന്നാൽ ഇത് ഇസ്‌ലാമിക രീതിയല്ലെന്ന് സമസ്ത ചൂണ്ടിക്കാട്ടി. സിഐസി ഭരണഘടനയിൽ കൊണ്ടുവന്ന മാറ്റങ്ങളും സമസ്തയുടെ അപ്രീതിക്ക് കാരണമായിരുന്നു. സിഐസിയുടെ രക്ഷാധികാരി സ്ഥാനം സമസ്തയുടെ പ്രസിഡൻറായിരിക്കുമെന്നതടക്കമുള്ള കാര്യങ്ങളാണ് മാറ്റിയിരുന്നത്.

എന്നാൽ സമസ്ത പ്രസിഡണ്ടിനെ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സി അഡൈ്വസർ സ്ഥാനത്തുനിന്ന് മാറ്റി എന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും നിലവിൽ അദ്ദേഹം അഡൈ്വസർ തന്നെയാണെന്നും ഹക്കീം ഫൈസി വ്യക്തമാക്കിയിരുന്നു. ഭാവിയിൽ വേണ്ടി വന്നാൽ പ്രസിഡണ്ടിനും സെക്രട്ടറിക്കും മുശാവറ മെമ്പർമാർക്കും അഡൈ്വസറാകാൻ പറ്റും വിധം ഭരണഘടന മാറ്റിയിട്ടുണ്ട്. തികച്ചും സാങ്കേതികമായ നടപടിയാണിത്. ഈ ഭേദഗതിയിൽ ജാമിഅ നൂരിയ്യ പ്രസിഡണ്ട് അഡൈ്വസറല്ലാതായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. 90 സ്ഥാപനങ്ങൾ അംഗമായ സി.ഐ.സി യുടെ ജനറൽ ബോഡിയിൽ പങ്കെടുത്ത ഒന്നൊഴികെയുള്ള സ്ഥാപനങ്ങൾ ഫെബ്രുവരി ആദ്യത്തിൽ നടന്ന ഭേദഗതിയോട് യോജിച്ചിട്ടുണ്ടെന്നും ഇക്കാര്യം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ യോഗത്തിൽ പ്രഖ്യാപിച്ചിട്ടുമുണ്ടെന്നും അന്ന് അറിയിച്ചു. സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സൊസൈറ്റിയാണ് സി.ഐ.സിയെന്നും അഡൈ്വസർമാരെയും മറ്റും തെരഞ്ഞെടുക്കാനുള്ള പരമാധികാരം ജനറൽ ബോഡിയിൽ നിക്ഷിപ്തമാണെന്നും പറഞ്ഞു.

അബ്ദുൽ ഹക്കീം ഫൈസിയുടെ ചില പ്രഭാഷണങ്ങൾ ചൂണ്ടിക്കാട്ടി സമസ്തയുടെ ആശയങ്ങൾ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ചിലർ വിമർശിച്ചിരുന്നു. നബിദിനാഘോഷവുമായി ബന്ധപ്പെട്ട ചെലവുകൾ ചുരുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കാൻ ആഹ്വാനം ചെയ്യുന്നതടക്കമുള്ള പ്രസംഗങ്ങളാണ് വിമർശിക്കപ്പെട്ടിരുന്നത്. സമസ്തയുടെ നടപടി പ്രതീക്ഷിക്കുന്ന രീതിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാഫി വഫിയ്യ സ്ഥാപനങ്ങളുമായ ബന്ധപ്പെട്ടവർ 'ഉസ്താദുള്ള സമസ്തക്കൊപ്പം' എന്ന പേരിൽ ഓൺലൈൻ കാമ്പയിൻ തന്നെ നടത്തിയിരുന്നു. ഹക്കീം ഫൈസിയെ പുറത്താക്കിയെങ്കിലും സിഐസിയെ നേരിട്ട് പരാമർശിച്ചുള്ള നടപടികളൊന്നും സമസ്ത അറിയിച്ചിട്ടില്ല. നിരവധി വിദ്യാർഥികൾ പഠനം നടത്തുന്ന കോളേജുകളുടെ നടത്തിപ്പിനെ പുതിയ നടപടി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇത്തരം കോളേജുകൾ സമസ്ത ആശയങ്ങളുള്ളവർ നടത്തുന്നതാണ്. ഫൈസിയെ പുറത്താക്കിയ നടപടി ഇവരെങ്ങനെ കാണുമെന്നതും പ്രസക്തമാണ്.

Abdul Hakeem Faizi Adriseri, General Secretary of Coordination of Islamic Colleges (CIC) and Member of Samasta Malappuram District Mushavara, reacted to his expulsion from Samasta.

TAGS :

Next Story