'പാർട്ടിക്കാരൻ എന്ന വികാരമാണ് പ്രകടിപ്പിച്ചത്'; മത്സര സാധ്യത തള്ളാതെ അബ്ദുറഹ്മാൻ രണ്ടത്താണി
സിപിഎം നേതാക്കളുമായി നല്ല ബന്ധമാണെന്നും രണ്ടത്താണി പറഞ്ഞു

മലപ്പുറം: മത്സര സാധ്യത തള്ളാതെ മുസ് ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. തിരൂരങ്ങാടി സ്ഥാനാർഥി പിഎംഎ സമീറിനെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കാരൻ എന്ന വികാരമാണ് പ്രകടിപ്പിച്ചത്. ലീഗ് വിടുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. സിപിഎം നേതാക്കളുമായി നല്ല ബന്ധമാണെന്നും രണ്ടത്താണി പറഞ്ഞു.
അതേസമയം അബ്ദുറഹ്മാൻ രണ്ടത്താണിയുമായുള്ള ചർച്ച തള്ളാതെ സിപിഎം. യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പി.ബി അംഗം എ.വിജയരാഘവൻ പറഞ്ഞു. രണ്ടത്താണിയുടെ അതൃപ്തി ചെറിയ കാര്യമല്ലെന്നും രണ്ടത്താണി ലീഗിനെ പ്രതിരോധിച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രണ്ടത്താണി നേരത്ത രംഗത്ത് എത്തിയിരുന്നു. ഈ അതൃപ്തി മുതലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അബ്ദുറഹ്മാന്‍ പറഞ്ഞത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ സിപിഎം സമീപിക്കുന്നത്
ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അത് തിരുത്തുകയും ചെയ്തു.
എന്നാൽ, ഇന്ന് രാവിലെ വീണ്ടും സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി അബ്ദുറഹിമാൻ രണ്ടത്താണി പരസ്യമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. അതേസമയം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ അതൃപ്തിയും പാര്‍ട്ടി കേള്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കാര്യമായ ആലോചനകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി, നൂര്‍ബിന റഷീദ് എന്നിവരുടേത് വൈകാരിക പ്രകടനമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സീറ്റ് ഇല്ലാ എന്നതിനര്‍ഥം അകറ്റിനിര്‍ത്തുന്നുവെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

