Quantcast

'ഭാര്യ ഒരിക്കലും ഭർത്താവിന്റെ കയ്യിലെ കളിപ്പാവയല്ല'; മനുഷ്യന് കൊടുക്കേണ്ട അന്തസ്സ്‌ പോലും പ്രതി വിസ്മയക്ക്‌ കൊടുത്തില്ലെന്ന് കോടതി

'സ്ത്രീധനം എന്ന വിപത്ത് വിസ്മയയുടെ എല്ലാ ആശകളും നശിപ്പിച്ചു'

MediaOne Logo

Web Desk

  • Updated:

    2022-05-24 16:20:27.0

Published:

24 May 2022 3:45 PM GMT

ഭാര്യ ഒരിക്കലും ഭർത്താവിന്റെ കയ്യിലെ കളിപ്പാവയല്ല; മനുഷ്യന് കൊടുക്കേണ്ട  അന്തസ്സ്‌ പോലും പ്രതി വിസ്മയക്ക്‌  കൊടുത്തില്ലെന്ന് കോടതി
X

കൊച്ചി: സ്ത്രീധനം എന്ന വിപത്ത് വിസ്മയയുടെ എല്ലാ ആശകളും നശിപ്പിച്ചെന്ന് കോടതി. ഏറെ പ്രതിക്ഷയോടെയാണ് വിസ്മയ വൈവാഹിക ജീവിതത്തിലേക്ക് കടന്നത്. ആ പ്രതീക്ഷ പ്രതി തല്ലി തകർത്തെന്നും കോടതി പറഞ്ഞു. ഭാര്യ ഒരിക്കലും ഭർത്താവിന്റെ കയ്യിലെ കളിപ്പാവ അല്ല. വൈവാഹിക ജീവിതത്തിൽ നിന്ന് സന്തോഷം ലഭിക്കില്ല എന്ന് കണ്ടതോടെയാണ് വിസ്മയ മരണത്തെ വരിച്ചത്. മനുഷ്യന് കൊടുക്കേണ്ട അന്തസ്സ്‌ പോലും പ്രതി കൊടുത്തില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രതിക്ക് ദാക്ഷിണ്യം നൽകേണ്ടതില്ല. സർക്കാർ ഉദ്യോഗസ്ഥൻ ആയതിനാൽ വിവാഹ മാർക്കറ്റിൽ നല്ല വില കിട്ടുമെന്ന് പ്രതി കരുതി. ഇത് വളരെ ഗൗരവതരമായ കാര്യമെന്നും കോടതി പറഞ്ഞു.

ചൂടേറിയ വാദപ്രതിവാദങ്ങളാണ് വിസ്മയ കേസിൽ കോടതിയിൽ നടന്നത്. കിരൺകുമാറിനുള്ള ശിക്ഷ സമൂഹത്തിന് സന്ദേശമാകണമെന്നും നാളെ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു. പ്രതിക്ക് ജീവപര്യന്തം വിധിക്കരുതെന്നും പരിഷ്‌കൃത സമൂഹത്തിൽ ലോകത്തെവിടെയും അത്മഹത്യ പ്രേരണയിൽ ജീവപര്യന്തം നൽകിയിട്ടില്ലെന്നും പ്രതിക്ക് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു എന്ന കാര്യവും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. അച്ഛൻ രോഗിയാണ് ഏതു നിമിഷവും അപകടം ഉണ്ടാകാം. അതിനാൽ ശിക്ഷയിൽ ഇളവ് വേണം എന്നായിരുന്നു കിരൺ കുമാറിന്റെ ആവശ്യം.

എന്നാൽ സ്ത്രീധന പീഡന മരണത്തിൽ കിരൺകുമാറിന് ലഭിച്ചത് പത്ത് വർഷത്തെ കഠിന തടവാണ്. ഐ.പി.സി.306 പ്രകാരം ആറ് വർഷവും, സ്ത്രീധന പീഡനത്തിന് 498 എ പ്രകാരം രണ്ട് വർഷത്തെ തടവ് ശിക്ഷയും ലഭിച്ചു. സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള മൂന്ന് നാല് വകുപ്പുകളിൽ ഏഴ് വർഷം തടവുമുണ്ട്. ശിക്ഷാ കലാവധി ഒരു അനുഭവിച്ചാൽ മതി. വിവിധ കുറ്റങ്ങളിലായി പന്ത്രണ്ടര ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷ രൂപ വിസ്മയയുടെ അമ്മക്ക് നൽകണം.

കേസിന്‍റെ നാള്‍വഴി

. 2019 മേയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

. 2021 ജൂൺ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

. 2021 ജൂൺ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി

. 2021 ജൂൺ 22ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരൺ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

. 2021 ആഗസ്റ്റ് 6ന് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

. 2021 സെപ്റ്റംബർ 10ന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു

. 2022 ജനുവരി 10ന് കേസിന്‍റെ വിചാരണ തുടങ്ങി2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

. 2022 മെയ് 23ന് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തെന്ന് കോടതി കണ്ടെത്തി.


TAGS :

Next Story