'സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ചത് എന്തിന്, ആർക്കുവേണ്ടി'?; കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനു മാലിക്കിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും
വീട്ടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു

കണ്ണൂർ: കണ്ണപുരം സ്ഫോടന ക്കേസിൽ പിടിയിലായ പ്രതി അനു മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ചത് എന്തിനെന്നും ആർക്കുവേണ്ടിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതോടെ വ്യക്തത വരുത്താമെന്നാണ് പൊലീസ് കരുതുന്നത്.
കൊല്ലപ്പെട്ടയാളല്ലാതെ കൂടുതൽ ആളുകൾ നിർമാണത്തിൽ പങ്കാളികളാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇയാൾ സ്ഫോടക വസ്തുക്കൾ നൽകുന്നുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് അനു മാലിക്ക് എന്ന അനൂപ് കുമാറിനെ മംഗലാപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട് നിന്ന് കണ്ണപുരം പൊലീസ് പിടികൂടിയത്.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് കണ്ണപുരം കീഴറയിൽ വീട്ടിനുള്ളിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. സ്‌ഫോടനത്തിൽ വീട് പൂർണമായും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
അനൂപിനെതിരെ എക്‌സ്‌പ്ലോസിവ് സബ്‌സ്‌റ്റെൻസ് ആക്ട് പ്രകാരം കേസ് എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2016ൽ പുഴാതിലെ വീടിനുള്ളിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച കേസിലെ പ്രതിയാണ് അനൂപ്.
Adjust Story Font
16

