ആറ്റുകാൽ പൊങ്കാലയിലെ ശുചീകരണ വീഴ്ചയിൽ നടപടി;10 ഹെൽത്ത് ഇൻസ്പെക്ടർമാരെ കോർപറേഷൻ കൂട്ടത്തോടെ സ്ഥലംമാറ്റി
സ്വാഭാവിക സ്ഥലംമാറ്റമെന്നാണ് കോർപറേഷന്‍റെ വിശദീകരണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ശേഷമുള്ള ശുചീകരണ വീഴ്ചയിൽ രാഷ്ട്രീയപോര് മുറുകുന്നതിനിടെ ഉഗ്യോഗസ്ഥർക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ. 10 ഹെൽത്ത് ഇൻസ്പെക്ടർമാരെ കോർപറേഷൻ കൂട്ടത്തോടെ സ്ഥലം മാറ്റി. സ്വാഭാവിക സ്ഥലം മാറ്റമാണെന്നാണ് കോർപറേഷൻ വിശദീകരണം.
ബിജെപി തിരുവനന്തപുരം കോർപറേഷനിൽ ഭരണം നേടിയ ശേഷമുള്ള ആദ്യ പൊങ്കാലയാണ് ഇത്തവണ നടന്നത്. പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും മാലിന്യങ്ങൾ സംസ്കരിക്കാൻ കോർപറേഷന് കഴിഞ്ഞിരുന്നില്ല. സിപിഎമ്മും കോൺഗ്രസും ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയും മേയർ വി.വി രാജേഷുമായുള്ള വാക്പോര് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് കോർപറേഷൻ ജീവനക്കാർക്കെതിരായ നടപടി.
ആറ്റുകാൽ ക്ഷേത്രം ഉൾക്കൊള്ളുന്ന മടക്കാട് സർക്കിളിലെ മൂന്ന് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് കോർപറേഷൻ സ്ഥലം മാറ്റിയത്. രണ്ട് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ 8 പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെ 10 എച്ച്ഐമാർക്കാണ് സ്ഥലം സ്ഥലം മാറ്റം. സ്വാഭാവിക നടപടിയെന്ന് കോർപറേഷൻ വിശദീകരിക്കുമ്പോഴും കോർപറേഷന് പറ്റിയ വീഴ്ചയിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്നാണ് വിമർശനം. അതിനിടെ പൊങ്കാല കഴിഞ്ഞ് ഇതുവരെയായും കോർപറേഷൻ ശേഖരിക്കാത്ത മാലിന്യങ്ങൾ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ശേഖരിച്ചു.
Adjust Story Font
16

