സിനിമാ സെറ്റിന്‍റെ അവശിഷ്ടങ്ങൾ മലങ്കര ജലാശയത്തിൽ തള്ളി; ടൊവിനോ നായകനായ പള്ളിച്ചട്ടമ്പിയുടെ നിര്‍മാതാക്കൾക്കെതിരെ നടപടി
മുൻപും നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് നടന്നിട്ടുള്ള പ്രദേശമാണ് മലങ്കര ജലാശയവും പരിസരവും

ഇടുക്കി: സിനിമാ സെറ്റിന്‍റെ അവശിഷ്ടങ്ങൾ മലങ്കര ജലാശയത്തിൽ തള്ളിയതിന് നിർമാതാക്കൾക്കെതിരെ നടപടി. ടൊവിനോ നായകനായ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ നിർമാതാക്കൾക്ക് ഇടുക്കി കുടയത്തൂർ പഞ്ചായത്ത് 50000 രൂപ പിഴ ചുമത്തി. എന്നാൽ മാലിന്യം നീക്കാൻ നേരത്തെ കരാർ നൽകിയിരുന്നു എന്നാണ് നിർമാതാക്കളുടെ വിശദീകരണം.
മുൻപും നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് നടന്നിട്ടുള്ള പ്രദേശമാണ് മലങ്കര ജലാശയവും പരിസരവും. തൊടുപുഴ മലയാള സിനിമയുടെ ഭാഗ്യലൊക്കേഷൻ ആയി മാറിയശേഷം ഇത് വർധിച്ചിട്ടുണ്ട്. എന്നാൽ സിനിമാസെറ്റിന്‍റെ അവശിഷ്ടവും മറ്റും കൃത്യമായി നീക്കം ചെയ്യുന്നതായിരുന്നു പതിവ്. പള്ളിച്ചട്ടമ്പിയുടെ ഷൂട്ടിംഗ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും സെറ്റിനായി നിർമിച്ച അവശിഷ്ടങ്ങൾ ജലാശയത്തിന്‍റെ സമീപത്തു നീക്കം ചെയ്തില്ല. മാലിന്യ നിക്ഷേപത്തിൽ ജനങ്ങൾ പ്രതിഷേധിച്ചതോടെയാണ് പഞ്ചായത്തിന്‍റെ നടപടി.
അണക്കെട്ടിലെ ജലം ഉപയോഗിച്ച് നിന്ന് നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. ജിപ്സം പോലുള്ള രാസവസ്തുക്കൾ കൊണ്ടു നിർമിച്ച സെറ്റിന്‍റെ അവശിഷ്ടങ്ങൾ വെള്ളത്തിൽ കലരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മാലിന്യം നീക്കാൻ നേരത്തെ കരാർ നൽകിയിരുന്ന് എന്നാണ് അണിയറപ്രവർത്തകരുടെ വിശദീകരണം. ചുമത്തിയതോടെ മാലിന്യം നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

