'ഫൊറൻസിക് വിദഗ്ധരെ വിസ്തരിക്കാൻ അനുമതി വേണം'; പള്‍സർ സുനി സുപ്രിംകോടതിയിൽ
അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പള്‍സർ സുനിക്ക് വേണ്ടി ഹരജി ഫയല്‍ ചെയ്തത്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളായ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടി പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചു. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കാന്‍ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് സുനി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പള്‍സർ സുനിക്ക് വേണ്ടി ഹരജി ഫയല്‍ ചെയ്തത്.
സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. ഈ കേസില്‍ തന്നെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമാണ് ഈ സാക്ഷികള്‍. ഇവരെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. 2017 ജൂണ്‍ 18നാണ് നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
Adjust Story Font
16

