അഡ്വ.നൂർബിന റഷീദിന്റെ രാജി വേദനാജനകം, ഉന്നയിച്ച കാര്യങ്ങൾ പാർട്ടി പരിശോധിക്കും: വനിതാ ലീഗ്
നൂർബിനയുടെ ഈ സമയത്തുള്ള രാജി പ്രയാസം ഉണ്ടാക്കിയെന്നും വനിതാ ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിന നിയാസി

മലപ്പുറം: വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.നൂർബിന റഷീദിന്റെ രാജി വേദനാജനകമെന്ന് വനിതാ ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മീഡിയവണിനോട്. വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ പാർട്ടിയുടെ ഐക്യത്തിനാണ് എന്നും മുൻഗണന നൽകേണ്ടത്. നൂർബിനയുടെ ഈ സമയത്തുള്ള രാജി പ്രയാസം ഉണ്ടാക്കിയെന്നും ഷാഹിന നിയാസി പറഞ്ഞു.
നൂർബിനയുടെ പത്രസമ്മേളനം പാർട്ടി പ്രവർത്തകർക്ക് വിഷമം ഉണ്ടാക്കി. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പാർട്ടിയിൽ പറയാനുള്ള സാഹചര്യം നിലവിലുണ്ട്. നൂർബിന ഉന്നയിച്ച കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്നും ഷാഹിന പ്രതികരിച്ചു.
വ്യാഴാഴ്ചയാണ് നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. കോഴിക്കോട് നടന്ന പത്രസമ്മേളനത്തിനിടെയിലാണ് രാജിക്കാര്യം വ്യക്തമാക്കിയത്. വനിത ലീഗിന് പാർട്ടിയിൽ കടുത്ത അവഗണനയുള്ളതായി വാർത്താ സമ്മേളനത്തിൽ നൂർബീന റഷീദ് ആരോപിച്ചു. സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനം വരെ പാർട്ടി നേതൃത്വവുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നുവെന്നും നൂർബിന പറഞ്ഞു.
'വനിതാ ലീഗുകാർ ആരും സമ്പാദിക്കാൻ വേണ്ടിയല്ല പാർട്ടിയിൽ വന്നത്. സ്വന്തം തൊഴിൽ ഉണ്ടായിരുന്നവരാണ് എല്ലാ വനിത പ്രവർത്തകരും. ആ പണം ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തനം നടത്തിയത്. ഇത്ര കാലം ഒരു ഇലക്ഷൻ ഫണ്ട് വാങ്ങിയിട്ടില്ല ഒരു വണ്ടി വാങ്ങിയിട്ടില്ല ഒരു ഡ്രൈവറെ വെച്ചിട്ടില്ല. മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയിലേക്ക് ഒരു വനിതാ ലീഗ് പ്രവർത്തകരെയും എടുത്തില്ല. കൃത്രിമമായി മതേതരത്വം കാണിക്കാൻ ഒരു മുസ്‌ലിമല്ലാത്ത വനിതയെ ഉൾപ്പെടുത്തി'- നൂർബിന പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെയും നൂർബിന റഷീദ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിച്ചിരുന്നു.
Adjust Story Font
16

