Quantcast

'അക്രമകാരികളായ നായകളെ കൊല്ലാൻ അനുവദിക്കണം'; കേരളം സുപ്രിംകോടതിയിൽ

നിലവിൽ തെരുവ് നായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി സുപ്രിം കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-09-27 05:49:09.0

Published:

27 Sep 2022 5:19 AM GMT

അക്രമകാരികളായ നായകളെ കൊല്ലാൻ അനുവദിക്കണം; കേരളം സുപ്രിംകോടതിയിൽ
X

ന്യൂഡൽഹി: അക്രമകാരികളായ നായകളെ കൊല്ലാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയിൽ. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപറേഷനും സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

തെരുവുനായ്ക്കളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാൻ അനുവദിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എബിസി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീയെ കൂടി ഉൾപ്പെടുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

നിലവിലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വേണ്ട നടപടികളെടുക്കാൻ സർക്കാറിന് കഴിയുന്നില്ല. പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടു.

നിലവിൽ തെരുവ് നായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി സുപ്രിം കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വി.കെ ബിജുവാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്.

കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി പി.പി.ദിവ്യയും കോഴിക്കോട് ജില്ലാ കോർപറേഷന് വേണ്ടി സെക്രട്ടറി ബിനി കെ.യുമാണ് സുപ്രിംകോടതിയിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തത്. 1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുൻസിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകൾ, പന്നികൾ, എന്നിവയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിരുന്നു. എന്നാൽ 2001-ലെ എബിസി ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു.

ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങൾ സുപ്രിംകോടതിയെ സമീപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പരിധിയിലും കോഴിക്കോട് കോർപറേഷൻ പരിധിയിലും നടന്ന തെരുവ് നായ ആക്രമണങ്ങളുടെ കണക്കുകളും അപേക്ഷയോടൊപ്പം ചേർത്തിട്ടുണ്ട്. അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി.രാമൻ എന്നിവരാണ് രണ്ട് അപേക്ഷകളും ഫയൽ ചെയ്തത്.

TAGS :

Next Story