കരിപ്പൂരിലെ അമിത ഹജ്ജ് വിമാന നിരക്ക് ആവർത്തിക്കില്ലെന്ന് എംപിമാർക്ക് എയർ ഇന്ത്യയുടെ ഉറപ്പ്
ഇ.ടി മുഹമ്മദ് ബഷീർ, എം.കെ രാഘവൻ എന്നിവരാണ് എയർ ഇന്ത്യ കമ്പനി മാനേജിങ് ഡയറക്ടർ അലോക് സിങുമായി കൂടിക്കാഴ്ച നടത്തിയത്

കോഴിക്കോട്: കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്‌ടർ അലോക് സിങ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എം.കെ രാഘവൻ എന്നിവർ എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് എം.ഡിയുടെ പ്രതികരണം.
26 വിമാനങ്ങളുമായി ഹൃസ്വദൂര അന്താരാഷ്‌ട്ര സർവീസുകൾകൾക്കായി ആരംഭിച്ച കമ്പനിക്ക് ഏറ്റവും കൂടുതൽ അന്തരാഷ്ട്ര യാത്രക്കാരെ നൽകിയത് കോഴിക്കോട് വിമാനത്താവളമാണ്. ടാറ്റ ഏറ്റെടുത്ത ശേഷം 115 വിമാനങ്ങളായി കമ്പനി വളർന്നപ്പോൾ അർഹിച്ച പരിഗണന കോഴിക്കോടിന് ലഭിച്ചില്ലെന്ന് എം.പിമാർ ചൂണ്ടികാട്ടി. കോഴിക്കോട് നിന്ന് മാത്രം എയർ ഇന്ത്യ എക്സ്പ്രസ് അമിത ഹജ്ജ് വിമാന നിരക്ക് ഈടാക്കിയതിലെ പ്രതിഷേധവും തീർത്ഥാടകർ വിമാനത്താവളത്തെ കൈവിടുന്നതും ഈ വർഷം ആവർത്തിക്കാതിരിക്കാനുള്ള ആവശ്യവും എം.പിമാർ ഉന്നയിച്ചു.
അമിത ഹജ്ജ് വിമാന നിരക്ക് ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്ന് പ്രതികരിച്ച മാനേജിംഗ് ഡയറക്‌ടർ, ആഭ്യന്തര വിമാന സർവീസ് വർദ്ധിപ്പിക്കണമെന്ന എം.പിമാരുടെ ആവശ്യം പരിഗണിക്കുമെന്നും ഉറപ്പ് നൽകി. നിലവിലെ ബാംഗ്ലൂർ സർവീസ് ഡൽഹി വരെ നീട്ടുന്നത് പരിഗണിക്കും. പുതിയ നവി മുംബൈ എയർപോർട്ട് ഓപ്പറേഷൻ ആരംഭിക്കുന്നതോടെ കോഴിക്കോട് നിന്ന് മുംബൈയിലേക്ക് എക്സ്പ്രസ് സർവീസ് ആരംഭിക്കും. ടൂറിസം സെക്‌ടറായി പരിഗണിച്ച് ഗോവയിലേക്കുള്ള സർവീസ് സാധ്യത പരിശോധിക്കുമെന്നും അലോക് സിംഗ് ആവർത്തിച്ചു.
തിരുവനന്തപുരം, കൊൽക്കത്ത റൂട്ടുകളിലെ സർവീസും നിലവിലെ അന്താരാഷ്ട്രേ സർവീസുകളായ കുവൈത്ത്, ബഹ്‌റൈൻ, അൽ ഐൻ സർവീസുകൾ പ്രതിദിനമാക്കുന്നതും, ഫുജൈറ, മദീന, സിങ്കപ്പൂർ സെക്‌ടറുകളിൽ പുതിയ സർവീസുകൾക്കും എം.പിമാർ ആവശ്യമുന്നയിച്ചു.
Adjust Story Font
16

