താമരശ്ശേരിയില്‍ ലഹരി സംഘത്തെ പിടിച്ചു നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
മാരകായുധങ്ങളുമായാണ് നാട്ടുകാരെ ആക്രമിക്കാൻ ലഹരി സംഘമെത്തിയത്

കോഴിക്കോട്: താമരശ്ശേരി ചമലിൽ ആക്രമണം നടത്തിയ ലഹരി സംഘത്തെ കൈയോടെ പിടിച്ചു നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം. ലഹരി വിൽപന തടഞ്ഞ നാട്ടുകാരെ ആക്രമിച്ചതിനെ തുടർന്ന് പരാതി നൽകിയിട്ടും ശക്തമായ നടപടിയെത്തില്ലെന്നാണ് ആക്ഷേപം. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് അംഗവുമായ വിഷ്ണുവിന്റേതാണ് ആരോപണം.
പ്രദേശത്തെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തുന്നത്. തുടർന്ന് ലഹരി വിൽപന തടയുകയും വിൽപന തുടർന്നാൽ പൊലീസിൽ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെയാണ് മാരകായുധങ്ങളുമായി നാട്ടുകാരെ ആക്രമിക്കാൻ ലഹരി സംഘമെത്തിയത്. വടി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും ഏറെ വൈകിയാണ് പൊലീസെത്തിയത്.മാരകായുധങ്ങൾ പിടികൂടി പൊൊലീസിൽ ഏൽപ്പിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. പിടികൂടിയ പ്രതികളെ വെറുതെ വിട്ടെന്നും ഇവര്‍ ആരോപിച്ചു.
ലഹരി വിൽപന തടയുന്ന നാട്ടുകാരെ പ്രതി ചേർക്കുന്ന നിലപാടാണ് താമരശ്ശേരി പൊലീസ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കളും പറയുന്നു. പിന്നീട് എം. കെ മുനീർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ വിഷയം ചൂണ്ടി കാണിച്ചപ്പോഴാണ് നടപടിയെടുക്കാൻ പൊലീസ് തയ്യാറായത്.
Adjust Story Font
16

