ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി; ഇന്ന് ഉച്ചവരെ തർപ്പണം തുടരും
തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്

ആലുവ: ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. അർധരാത്രി നടന്ന ശിവരാത്രി വിളക്കിനുശേഷം ഇന്ന് ഉച്ചവരെ തർപ്പണം തുടരും. കുംഭമാസത്തിലെ അമാവാസി ദിവസമായ നാളെയും വാവുബലി നടത്താം. തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
116 ബലിത്തറകൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് 4 മണി മുതൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ആലുവ പട്ടണത്തിലും പരിസരത്തും പൊലീസ് ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി.1500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.
പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് സൗജന്യ ലഘുഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രി നാളിൽ മണപ്പുറത്തെത്തുന്നവർക്ക് ദേവസ്വം ബോർഡ് രണ്ടുകോടിയുടെ ഗ്രൂപ്പ് ഇൻഷുറൻസും ആലുവ നഗരസഭ ഒരു കോടിയുടെ ഗ്രൂപ്പ് ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. അഗ്നിരക്ഷാസേന, നേവി, മുങ്ങൽ വിദഗ്ധർ എന്നിവരുടെ സേവനവും ഒരുക്കിയിരുന്നു.
250 കെഎസ്ആർടിസി ബസുകൾ മണപ്പുറത്തേക്ക് പ്രത്യേകം സർവീസ് നടത്തുന്നുണ്ട്. മണപ്പുറത്ത് കെഎസ്ആർടിസിക്കായി പ്രത്യേകം സ്റ്റാൻഡ് ഉണ്ടാകും. സ്വകാര്യ ബസുകൾക്ക് രാത്രി സർവീസ് നടത്തുന്നതിനായി പ്രത്യേകം പാസ് അനുവദിച്ചിരുന്നു. കൊച്ചി മെട്രോയും അധികസമയം സർവീസ് നടത്തുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരത്തിൽ ഞായറാഴ്ച വൈകീട്ട് നാലുമണി മുതൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Adjust Story Font
16

