അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്ന് കണ്ടെത്തല്‍
ഭൂമി സംബന്ധിച്ച് ഹൈക്കോടതിയിലടക്കം കേസുകൾ ഉണ്ട്

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് പ്രവർത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്നും കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തൽ. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്ന് കഴിഞ്ഞ മാർച്ച് ആറിലെ ലാൻഡ് ബോർഡിൻ്റെ ഇടക്കാല ഉത്തരവിലുണ്ട്.
മാട്ടൂൽ സ്വദേശി ജബ്ബാർ ഹാജി പ്രസ്‌റ്റീജ് എജുക്കേഷൻ ട്രസ്റ്റിൻ്റെ പേരിലാണ് അഞ്ചരകണ്ടിയിൽ 300 ഏക്കർ ഭൂമി വാങ്ങിയത്. 2006 ൽ ഭൂമി എസ്റ്റേറ്റ് എന്നത് മാറ്റി ഗാർഡൻ എ ആക്കി. അതോടെ തോട്ടഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനായി. തുടര്‍ന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കെട്ടിപ്പൊക്കിയത്.
ഭൂമി സംബന്ധിച്ച് ഹൈക്കോടതിയിലടക്കം കേസുകൾ ഉണ്ട്. ഇതിനിടെയാണ് രണ്ടത്തറ എസ്റ്റേറ്റ്, എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമിയിൽ നടന്ന കൈമാറ്റങ്ങൾ റദ്ദാക്കിയാണ് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡിൻ്റെ ഉത്തരവ് ഇറങ്ങിയത്. അബ്ദുൾ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് പേർ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് കേരള ഭൂപരിഷ്കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകൾക്കും അർഹതയില്ലെന്ന് ബോർഡ് കണ്ടെത്തി.
നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതിന് 1970 ലെ ഉടമകളായ മാർജറി ഗ്രേസ്, ഒഹലോറൻ എന്നിവരുടെ പേരിൽ കേസ് എടുക്കാനും നിർദേശമുണ്ട്. കക്ഷികളെ വിചാരണ ചെയ്ത ശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാൻഡ് ബോർഡ് ഏറ്റെടുക്കുമെന്നാണ് ബോർഡ് വ്യക്തമാക്കിയത്. ഹൈക്കോടതിയിൽ നിന്നു കൂടി അനുകൂല നടപടിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ തന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയോടെ ആണ് കോളജിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവന്നത്.
Adjust Story Font
16

