Quantcast

വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി

വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ

MediaOne Logo

Web Desk

  • Published:

    18 April 2026 5:37 PM IST

വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി
X

മേപ്പാടി: സർക്കാർ ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് എന്ന് പരാതി. ഫെയ്സ് 1 ലെ 87 നമ്പർ വീട്ടിലാണ് പരാതി. വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്നും മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ.

ഫേസ് ഒന്നിൽ പെട്ട വീടിന്റെ മേൽക്കൂരയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളലുണ്ടായെന്നും മഴ പെയ്തപ്പോൾ വെള്ളം ചോർന്നിറങ്ങി എന്നും ചൂരൽമല സ്വദേശി നൗഫൽ പറഞ്ഞു. ഫേസ് ഒന്നിൽ A8 എന്ന വീട്ടിലാണ് വിള്ളൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കൈമാറിയ ഫെയ്സ് ഒന്നിൽ പെട്ട വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. 'രണ്ടാഴ്ച മുമ്പാണ് വിള്ളൽ കണ്ടത്. സ്ലാബ് പൊട്ടിയതുകൊണ്ടാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. ഇത് കാണുന്ന സമയത്ത് വല്ലാത്ത ആശങ്കയാണെന്നും' നൗഫൽ പറയുന്നു. എന്നാൽ സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ഊരാളുങ്കൽ അധികൃരുടെ വിശദീകരണം. വീട് വാസയോഗ്യമാക്കാൻ വേണ്ടി ധാരാളം ടെസ്റ്റുകൾ നടത്താറുണ്ടെന്നും അതിനിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും ഊരാളുങ്കൽ അറിയിച്ചു. ടെസ്റ്റുകളിൽ കണ്ടെത്തുന്ന മുഴുവൻ പ്രശ്നങ്ങളും ഉടൻതന്നെ പരിഹരിക്കുമെന്നും ഊരാളുങ്കൽ അധികൃതർ വ്യക്തമാക്കി.

മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്ത ആദ്യഘട്ട വീടുകൾ വിഷുവിന് മുൻപ് വാസയോഗ്യമാകും എന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്ന് പ്രതീക്ഷയിലായിരുന്നു ദുരന്തബാധിതർ. എന്നാൽ സമയമായിട്ടും വാസയോഗ്യമായില്ല എന്നു മാത്രമല്ല, മിക്ക വീടുകളുടെയും നിർമ്മാണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് ഒന്നാം സോണിലെ രണ്ടു വീടുകളിൽ വിള്ളലുമുണ്ടായിരിക്കുന്നത്.

ആരോപണത്തിന് പിന്നാലെ റവന്യുമന്ത്രി കെ.രാജൻ ടൗൺഷിപ്പ് സന്ദർശിച്ചു. ഒരു വീടും ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ലെന്നും താമസം തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനായി മന്ത്രി കെ.രാജൻ എത്തിയത്. കഴിഞ്ഞ ദിവസം സർക്കാർ ടൗൺഷിപ്പിൽ ഒന്നാം സോണിലെ നൗഫലിന്റെ വീട്ടിൽ വിള്ളൽ കണ്ടെത്തിയിരുന്നു. താപനില മൂലമുണ്ടാകുന്ന സ്വാഭാവിക വിള്ളൽ ആണെന്നായിരുന്നു ഊരാളുങ്കലിന്റെ വിശദീകരണം.വിള്ളൽ കണ്ടെത്തിയ നൗഫലിന്റെ വീട് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. വിള്ളലിന് ചുറ്റും വരച്ച പെൻസിൽ പാടുകൾ മന്ത്രി മായിക്കാൻ ശ്രമിച്ചു. ഊരാളുങ്കൽ അധികൃതർ പറഞ്ഞത് പ്രകാരമാണ് മുഖ്യമന്ത്രി വിഷുവിന് മുൻപ് വീട് നൽകുമെന്ന് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

ഒക്ടോബർ വരെയാണ് ഊരാളുങ്കലിന് കരാറുള്ളത് എന്നും അതിനുമുമ്പ് പൂർത്തീകരിച്ചില്ലെങ്കിൽ ഊരാളുങ്കൽ മറുപടി പറയേണ്ടി വരുമെന്നും രാജൻ വ്യക്തമാക്കി

TAGS :

Next Story