ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കുമെതിരെ കേസടുക്കാത്തതിൽ കോടതിയെ സമീപിച്ച് അൻസിബ
പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്‍എം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പറയുന്നു

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐ രേഷ്മയ്ക്കും എതിരായി നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിൽ കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്‍എം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പറയുന്നു. വിഷയത്തിൽ ബുധനാഴ്ചക്കകം ഹിൽപാലസ് എസ് എച്ച് ഒ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതേസമയം നടന്‍ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് കൂടുതൽ പേരുടെ മൊഴിയെടുത്തിരുന്നു. നടി നീന കുറുപ്പിന്‍റെയും പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിലിന്‍റെ മകന്‍റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിലിന്‍റെ മകൻ മൊഴി നൽകി. നടന്‍ ടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന അന്‍സിബയുടെ പരാതിയില്‍ വിശദമായ വിവരശേഖരണത്തിന്‍റെ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.
അമ്മയുടെ കുടുംബമേളയ്ക്കിടെ തന്‍റെ സഹപ്രവര്‍ത്തകയോട് ടിനി മോശമായി പെരുമാറിയെന്ന അന്‍സിബയുടെ ആരോപണത്തെ പിന്തുണച്ചും ടിനിയെ തള്ളിയും നീന കുറുപ്പും മൊഴി നല്‍കി.ഇതോടെ പരാതിയില്‍ പരാമര്‍ശമുള്ള പ്രധാന പേരുകാരെല്ലാം അന്‍സിബക്കൊപ്പമാണെന്ന് വ്യക്തമായി. ഇത് ടിനിക്ക് കുരുക്കായി മാറുമെന്ന് പൊലീസ് വിലയിരുത്തുന്നുണ്ട്. എന്നാല്‍ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം.
Adjust Story Font
16

