മുത്തങ്ങ സമരത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ക്രൂരമര്‍ദനം;23 വർഷത്തിനുശേഷം അധ്യാപകന് നീതി
സുല്‍ത്താന്‍ ബത്തേരി സ്വദേശി സുരേന്ദ്രനാണ് നഷ്ടപരിഹാരമായി കോടതി 12.5 ലക്ഷം രൂപ നൽകാൻ വിധിച്ചത്

വയനാട്: മുത്തങ്ങ സമരത്തിന്‍റെ പിന്നിൽ പ്രവർത്തിച്ചു എന്ന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകന് 23 വർഷത്തിനുശേഷം നീതി.സുല്‍ത്താന്‍ ബത്തേരി സ്വദേശി സുരേന്ദ്രനാണ് നഷ്ടപരിഹാരമായി കോടതി 12.5 ലക്ഷം രൂപ നൽകാൻ വിധിച്ചത്. ഡയറ്റിൽ ജോലി ചെയ്യുന്നതിനിടയിൽ ആയിരുന്നു പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്.
മുത്തങ്ങ സമര കാലഘട്ടത്തിലാണ് ഡയറ്റിൽ ഗസറ്റഡ് റാങ്ക് അധ്യാപകനായിരുന്ന സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സമരത്തിന് പിന്നിൽ പ്രവർത്തിച്ചു എന്നായിരുന്നു ആരോപണം. 32 ദിവസം സുരേന്ദ്രൻ ജയിലിൽ കിടക്കുകയും പൊലീസിന്റെ ക്രൂരമർദനത്തിനിരയാവുകയും ചെയ്തു.
മർദനത്തിൽ ശരീരം തളർന്നുവെങ്കിലും തനിക്കെതിരെ എടുത്ത വ്യാജ കേസിനും ക്രൂരമർദനത്തിനും പൊലീസിനെതിരെ ശക്തമായ നിയമ പോരാട്ടമാണ് സുരേന്ദ്രൻ നടത്തിയത്. ഒടുവിൽ സുരേന്ദ്രന്റെ വാദം ശരിവച്ചതിനെത്തുടർന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബത്തേരി സബ് കോടതി വിധിച്ചു. എന്നാൽ 2020 സർക്കാർ ഈ വിധിക്കെതിരെ വീണ്ടും അപ്പീൽ പോയി. എന്നാൽ ഈ അപ്പീൽ തള്ളിക്കൊണ്ട് കീഴ്കോടതി വിധിച്ച നഷ്ടപരിഹാര തുക ഇരട്ടിയിൽ അധികം നൽകാനാണ് വയനാട് ജില്ലാ കോടതി ഉത്തരവിട്ടത്.
രണ്ടു പതിറ്റാണ്ടുകളായി നീളുന്ന നിയമ പോരാട്ടത്തിന്റെ ബാക്കിപത്രമാണ് സുരേന്ദ്രന് അനുകൂലമായ ഈ വിധി. സർക്കാർ ഇനിയും മേൽകോടതിയെ സമീപിച്ചാൽ നിയമ പോരാട്ടം നടത്താൻ തന്നെയാണ് സുരേന്ദ്രന്റെ തീരുമാനം.
Adjust Story Font
16

