'പിതാവ് തുടങ്ങിവച്ച വികസനങ്ങളുടെ തുടർച്ചയ്ക്കായാണ് വോട്ട് ചോദിക്കുന്നത്'; ആര്യാടൻ ഷൗക്കത്ത്
നല്ല നിലമ്പൂരിന് വേണ്ടി,നല്ലപ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നാണ് ആഗ്രഹമെന്നും ഷൗക്കത്ത് മീഡിയവണിനോട്

നിലമ്പൂര്‍: തന്റെ പിതാവ് ആരാട്യാന്‍ മുഹമ്മദ് തുടങ്ങിവെച്ച വികസനങ്ങളുടെ തുടർച്ചയ്ക്കായാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നതെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് . നിലമ്പൂരിലെ ബൈപാസ് നിർമ്മാണത്തിലെ പ്രതിസന്ധി ഉൾപെടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് മീഡിയവണിനോട് പറഞ്ഞു.
'നിലമ്പൂർ ഒരു പഞ്ചായത്തും ഒരു വില്ലേജുമായിരുന്നു.ഇപ്പോൾ ഏഴുപഞ്ചായത്തും ഒരു നഗരസഭയുമാക്കി ഇതിനെയൊരു നാടാക്കി പിതാവ് മാറ്റി.പക്ഷേ യുഡിഎഫ് ഭരണം അവസാനിച്ചതോടെ വികസനപ്രവർത്തനങ്ങൾ നിലച്ചു. നിലമ്പൂർ ബൈപ്പാസും,കെഎസ്ആർടിസി സ്റ്റാൻഡും ഗവ.കോളെജെല്ലാം പാതി വഴിയിലായി.ഇതിന്റെയൊക്കെ തുടർ പ്രവർത്തനം നിർബന്ധമായും ചെയ്യേണ്ടതുണ്ട്. പുതിയ പദ്ധതികൾ വേണം,എന്നാൽ അതിനേക്കാളേറെ മുമ്പ് കൊണ്ടുവന്ന പദ്ധതികളുടെ തുടർച്ചയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വന്യമൃഗആക്രമണം,ആദിവാസികുടുംബങ്ങളുടെ ബുദ്ധിമുട്ട് ഇതെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകും. നല്ല നിലമ്പൂരിന് വേണ്ടി,നല്ലപ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നാണ് ആഗ്രഹം'..ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം, ആര്യാടൻ മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഭക്ഷണം വിളമ്പിയതിന്റെ ഓർമകള്‍ ഭാര്യ മറിയുമ്മ പങ്കുവെച്ചു. വീട് നിറയെ ആളുകളും പ്രവര്‍ത്തകരുമായിരിക്കും. ഇന്നത്തെ പോലെയല്ല, പ്രചാരണത്തിനായി ഏറെദൂരം നടന്നൊക്കെ പോകേണ്ടി വരും.അക്കാര്യങ്ങളൊക്കെ തന്നോട് പറയാറുണ്ട്' മറിയുമ്മ പറഞ്ഞു.
Adjust Story Font
16

