ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ആശമാർ
'സമരത്തെ തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിത നീക്കങ്ങളുണ്ടായി'

തിരുവനന്തപുരം: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശമാർ. സമരത്തെ തകർക്കാൻ ആസൂത്രിത നീക്കം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായെന്നും അതിനെ പ്രതിരോധിച്ചുകൊണ്ടാണ് സമരം മുന്നോട്ടു പോയതെന്നും സമരസമിതി നേതാവ് മിനി പറഞ്ഞു.
ഓണറേറിയം വർദ്ധിപ്പിച്ച പഞ്ചായത്ത് ഭരണസമിതിയെ സമരപ്പന്തലിൽ ആദരിക്കുമെന്ന് സമരസമിതി നേതാവ് വി.കെ സദാനന്ദൻ പറഞ്ഞു. 'സമരം 63 ദിവസം പിന്നിട്ടു കഴിഞ്ഞു. സമരം മുന്നോട്ട് വച്ച ഡിമാന്റുകളിൽ പലതും നേടിയെടുത്തു. ഏറ്റവും പ്രധാനപ്പെട്ട ഡിമാൻഡ് അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഓണറേറിയം, ഇൻസെന്റീവ് വർദ്ധനവാണ് മുന്നോട്ട് വച്ച പ്രധാന ആവശ്യം. ആവശ്യങ്ങൾ നേടിയെടുത്ത ശേഷം മാത്രമേ പിൻമാറാവൂ എന്നാണ് സമരത്തെ പിന്തുണക്കുന്നവർ ആവശ്യപ്പെടുന്നത്. സമരത്തിന് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. സമരം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം'- വി.കെ സദാനന്ദൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

