ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും ക്രിസ്തുമസ് ആഘോഷങ്ങളോടുള്ള അസഹിഷ്ണുതയും അപലപനീയം: മാർ റാഫേൽ തട്ടിൽ
''ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന ഈ അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വരമായ സംസ്കാരത്തിനും, മതനിരപേക്ഷമായ ആത്മാവിനും എതിരെയുള്ള വെല്ലുവിളി''

തൃശൂര്‍: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും, ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും തടസ്സപ്പെടുത്തലുകളും വർധിച്ചുവരുന്നുവെന്ന വാർത്തകൾ അതീവ ആശങ്കാജനകമാണെന്ന് സിറോ മലബാർ സഭാ തലവൻ മാർ റാഫേൽ തട്ടിൽ
ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന ഈ അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വരമായ സാംസ്കാരത്തിനും, മതനിരപേക്ഷമായ ആത്മാവിനും എതിരെയുള്ള വെല്ലുവിളിയാണ്.
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യവും വിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നുണ്ട്.
മതത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കുന്നവർക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
ന്യായീകരിക്കാനാവാത്തതും ഒരിക്കലും അംഗീകരിക്കാനാവാത്തതുമായ ഈ വിദ്വേഷ പ്രകടനനങ്ങൾക്കുമുന്പിൽ സുവിശേഷ ധീരതയോടെ മത സൗഹാർദം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു.
Adjust Story Font
16

