Quantcast

ബേബി ഡാമിലെ മരംമുറി: വനം വകുപ്പിന്റെ അനുമതി മന്ത്രി അറിഞ്ഞില്ല; വിവാദം

മന്ത്രി എകെ ശശീന്ദ്രൻ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററോട് അടിയന്തര റിപ്പോർട്ട് തേടി

MediaOne Logo

Web Desk

  • Published:

    6 Nov 2021 4:39 PM GMT

ബേബി ഡാമിലെ മരംമുറി: വനം വകുപ്പിന്റെ അനുമതി മന്ത്രി അറിഞ്ഞില്ല; വിവാദം
X

മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയതായി തമിഴ്‌നാട് വ്യക്തമാക്കിയതിനു പിറകെ വിവാദം. മരംമുറിക്കാൻ വനം വകുപ്പ് അനുമതി നൽകിയത് മന്ത്രി അറിയാതെയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. സംഭവത്തിൽ മന്ത്രി എകെ ശശീന്ദ്രൻ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

മരംമുറിക്ക് കേരളം അനുമതി നല്‍കിയതായുള്ള വാർത്തയോട് പ്രതികരിച്ച് വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പ് പുറത്തിറക്കി. മുല്ലപ്പെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയതായി പറയപ്പെടുന്ന വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായി വാർത്താകുറിപ്പിൽ പറയുന്നു. ബേബി ഡാം ബലപ്പെടുത്തൽ തമിഴ്‌നാടിന്റെ ചിരകാല ആവശ്യമാണ്. ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന വാദം തമിഴ്‌നാടിന് ശക്തമായി ഉന്നയിക്കാനാകും.

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ അനുമതി ലഭിച്ചതായി ഏതാനും മിനിറ്റുകൾക്കുമുൻപ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചതിന് നന്ദി പറഞ്ഞ് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ബേബി ഡാമിനുതാഴെയുള്ള 15 മരങ്ങൾ മുറിച്ചുമാറ്റാൻ കേരള വനംവകുപ്പ് അനുമതി നൽകിയ വിവരം ജലവിഭവ വകുപ്പ് അറിയിച്ചതായി കത്തിൽ സൂചിപ്പിക്കുന്നു. ദീർഘകാലമായി നടപടിയില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കൻ ഡാമും ബലപ്പെടുത്തുന്നതിൽ നിർണായകമാണ്. കേരളത്തിന്റെ അനുമതിവഴി രണ്ട് ഡാമുകളും ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങാനാകുമെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.

തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങൾക്കും തമിഴ്‌നാട് സർക്കാരിനും വേണ്ടി ഞാൻ കേരള സർക്കാരിനോട് നന്ദി പറയുന്നു. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഗുണകരമാണിത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഈ സഹകരണത്തിന്റെ ഊർജം ഇനിയും തുടരുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു'-സ്റ്റാലിൻ പറഞ്ഞു.

വണ്ടിപ്പെരിയാറിൽനിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാൻ അനുമതി വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയാർ ഡാമിനെയും വണ്ടിപ്പെരിയാറിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അറ്റകുറ്റപണികൾ നടത്താനായി അനുമതി നൽകണം. ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മെഷീനുകളും മറ്റു വസ്തുക്കളും സുഗമമായി എത്തിക്കണമെങ്കിൽ റോഡ് നന്നാക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ പറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ അറിയിച്ചിരുന്നു. തമിഴ്നാട് സംഘത്തോടൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേബി ഡാം ബലപ്പെടുത്തിയ ശേഷമായിരിക്കും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുക. ബേബി ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കൂടുതൽ ബലപ്പെടുത്തലിന് അണക്കെട്ടിനു താഴെയുള്ള മൂന്നു മരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് കേരളത്തിന്റെ അനുമതി വേണമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.

TAGS :

Next Story