ശബരിമല സ്വർണകൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്കുമാറിന്റെയും ജാമ്യഹരജികൾ ഇന്ന് പരിഗണിക്കും
ജാമ്യപേക്ഷയുമായി തന്ത്രി കണ്ഠരര് രാജീവരരും കോടതിയെ സമീപിച്ചിട്ടുണ്ട്
കൊല്ലം: ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്കുമാറിന്റെയും ജാമ്യഹരജികൾ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കട്ടിയാണ് പ്രതികൾ ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യഹരജി ഫയൽ ചെയ്‌തത്. ജാമ്യാപേക്ഷയുമായി തന്ത്രി കണ്ഠരര് രാജീവരരും കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിൽ പ്രത്വേക അന്വേഷണ സംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികളിൽ പലർക്കും ജാമ്യം ലഭിക്കാൻ കാരണമായത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയും സുധീഷ് കുമാറും ജാമ്യ ഹർജി നൽകിയത്. ദ്വാരപാലക ശില്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു . എന്നാൽ കട്ടിളപാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ പുറത്തിറങ്ങാനായിരുന്നില്ല. കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചാൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങും. അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യഹരജികളിൽ കോടതി ഇന്ന് വാദം കേൾക്കും. അനുകൂല വിധി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ.
തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയും വിജിലൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യ ഹരജി നൽകിയത്. സ്വർണകൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഉത്തരവാദിത്വം ഉണ്ടായിരുന്നത് എന്നുമാണ് തന്ത്രിയുടെ വാദം.
പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ്. ശ്രീകുമാറും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. സ്വഭാവിക ജാമ്യം ലഭിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയും സുധീഷ് കുമാറും അടുത്ത ദിവസം തന്നെ ജയിൽ മോചിതരാകും. കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നതിൽ ഹൈകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Adjust Story Font
16

