ടി.പി വധകേസ് പ്രതിയുടെ ജാമ്യം; വിശദാംശങ്ങൾ തേടി സുപ്രീംകോടതി
ജ്യോതി ബാബുവിന്റെ ജാമ്യ ഹരജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു

ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരൻ വധകേസിലെ പ്രതിയുടെ ജാമ്യത്തിൽ വിശദാംശങ്ങൾ തേടി സുപ്രീംകോടതി. ജ്യോതി ബാബുവിന്റെ ജാമ്യ ഹരജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.
ജ്യോതി ബാബുവിന്റെ അസുഖം, ചികിത്സ എന്നിവയിലെ വിദശാംശങ്ങൾ അറിയിക്കണം.മോശം ആരോഗ്യ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയിരിക്കുന്നത്. ഒരാഴ്ചക്ക് അകം സംസ്ഥാന സർക്കാർ മറുപടി നൽകണം. സംസ്ഥാന സർക്കാരും, ഹരജിക്കാരും തമ്മിൽ ഒത്ത് കളിക്കുന്നുവെന്ന് കെ.കെ രമയുടെ അഭിഭാഷകൻ പറഞ്ഞു.
പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയിൽ നേരത്തെ ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു. പരോൾ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു. പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. എന്തുകൊണ്ടാണ് ടി.പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. പിതൃ സഹോദരന്റെ മകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്ത് ദിവസത്തെ പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. പ്രതിയുടെ ഭാര്യ പി.ജി സ്മിതയാണ് ഹരജി നൽകിയത്.
മരണപ്പെട്ട വ്യക്തി അടുത്ത ബന്ധുവിന്റെ പരിധിയിൽ പോലും ഉൾപ്പെടുന്നതല്ലെന്നും ഹരജി അപേക്ഷയിൽ ടി.പി വധക്കേസിലെ ശിക്ഷാ തടവുകാരൻ എന്ന് വ്യക്തമാക്കാത്തതും ചൂണ്ടിക്കാട്ടിയ കോടതി അപേക്ഷ നൽകുന്നതിലെ ശരിയായ രീതി ഇതല്ലെന്നും വിമർശിച്ചു.
അതേസമയം, കേസിലെ ഒന്നാം പ്രതിക്ക് പരോൾ അനുവദിച്ചു. ഒന്നാം പ്രതി എം.സി അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോൾ.നേരത്തെ പ്രതികളായ രജീഷ് , ഷാഫി , ഷിനോജ് എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു.ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്.ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം.നേരത്തെ രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Adjust Story Font
16

