Quantcast

സർക്കാരിനെതിരെ പള്ളിയിൽ പ്രസംഗിച്ചാൽ ചോദ്യം ചെയ്യാൻ വിശ്വാസികൾ മുന്നോട്ട് വരും: സിപിഎം

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ 16 മുസ്‌ലിം സംഘടനങ്ങൾ ചേർന്ന യോഗത്തിൽ പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-01 13:05:47.0

Published:

1 Dec 2021 12:59 PM GMT

സർക്കാരിനെതിരെ പള്ളിയിൽ പ്രസംഗിച്ചാൽ ചോദ്യം ചെയ്യാൻ വിശ്വാസികൾ മുന്നോട്ട് വരും: സിപിഎം
X

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സർക്കാരിനെതിരെ പള്ളിയിൽ പ്രസംഗിച്ചാൽ ചോദ്യം ചെയ്യാൻ വിശ്വാസികൾ മുന്നോട്ട് വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജുമാ നമസ്‌കാരത്തിന് എത്തുന്നവരിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ടെന്നും സർക്കാരിനെ വിമർശിക്കുന്നത് വിശ്വാസികൾ ചോദ്യം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ 16 മുസ്‌ലിം സംഘടനങ്ങൾ ചേർന്ന യോഗത്തിൽ പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരുന്നു. തീരുമാനം സംഘടനാ പ്രതിനിധികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ കോഡിനേഷൻ കൺവീനറായ പിഎംഎ സലാമാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം മുസ്‌ലിം ലീഗിന്റേതാണെന്ന് പ്രചരിപ്പിച്ചാണ് സിപിഎം പള്ളികളിലെ പ്രതിഷേധം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

മുസ്‌ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും, ലീഗ് നീക്കം വർഗീയ ചേരിതിരിവിന് ഇടയാക്കും, സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ ഇത് ഊർജ്ജം നൽകും എന്നീ വാദങ്ങളും സി.പി.എം ഉയർത്തി. രാഷ്ട്രീയ പാർട്ടിയാണെന്ന ഓർമ ലീഗിന് വേണമെന്നും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി ആരാധനാലായങ്ങളെ ദുരുപയോഗം ചെയ്യാനുള്ള നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ലെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. ലീഗിന്റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽകൂടി വ്യക്തമായെന്നും സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണ് ഇവർ കേരളത്തിൽ നടപ്പാക്കുന്നതെന്നും വിമർശിച്ചു. നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയുമെന്നും പ്രസ്താവനയിൽ സിപിഎം ചോദിച്ചു. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികൾ തന്നെയാണ് അതിനെ പ്രതിരോധിച്ചതെന്നും സിപിഎം പറഞ്ഞു.

എന്നാൽ നേരത്തെ മുത്തലാഖ്, മതവിരുദ്ധ പാഠപുസ്തകം തുടങ്ങിയവക്കെതിരെ പള്ളികളിൽ പ്രതിഷേധം നടന്നിരുന്നു. മതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നത് മത സംഘടനകളുടെ ബാധ്യതയാണെന്ന നിലപാടിലാണ് മുസ്‌ലിം ലീഗും ഇതര മുസ്‌ലിം സംഘടനകളും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണ രൂപം:

മുസ്‌ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്‌ലിംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വർഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്. സംഘപരിവാരിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ ഇത് ഊർജ്ജം നൽകും. മുസ്‌ലിം ലീഗിന്റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയലാണ്. രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ല.

അടുത്ത വെള്ളിയാഴ്ച ജുമാ പ്രാർഥനയ്‌ക്കൊപ്പം സർക്കാരിനെതിരെ ബോധവത്ക്കരണം നടത്തുമെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞത്. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർടി ആണെന്നും മതസംഘടനയല്ലെന്നും ഓർമ്മ വേണം. സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണ് ഇവർ കേരളത്തിൽ നടപ്പാക്കുന്നത്. നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും? ജുമാ നമസ്‌കാരത്തിനായി പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ട്. അതിനാൽ സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരും. ഇത് സംഘർഷത്തിന് വഴിവയ്ക്കും. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികൾ തന്നെയാണ് അതിനെ പ്രതിരോധിച്ചത്.

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഈ പ്രശ്‌നം മുസ്‌ലിം മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. എല്ലാവരുടേയും ആശങ്കകൾ ദുരീകരിച്ചു മാത്രമേ ഇക്കാര്യം നടപ്പിലാക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാൽ മുസ്‌ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സിപിഐ എം നോട് കൂടുതൽ അടുക്കുന്നത് ലീഗിനെ അടക്കം ഭയപ്പെടുത്തുന്നു. ഈ ഒഴുക്ക് തടഞ്ഞു നിർത്താൻ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്. വിശ്വാസികളെ സർക്കാരിനെതിരെ ഇളക്കിവിടാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാർടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. മുസ്‌ലിംലീഗ് ആഹ്വാനത്തെക്കുറിച്ച് കോൺഗ്രസ് അടക്കം യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും അഭിപ്രായം പറയണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

TAGS :

Next Story