കന്യാസ്ത്രീകളെ ആക്രമിക്കുന്ന ഹനുമാൻ സേനക്കാരുടെ മാനസികാവസ്ഥയിലേക്ക് കേരളത്തിന്റെ സാംസ്‌ക്കാരിക മന്ത്രി മാറി; സജി ചെറിയാനെതിരെ ബിനുചുള്ളിയിൽ
സജി ചെറിയാൻ ആർഎസ്എസ് ഏജന്റാണെന്നും ബിനു ചുള്ളിയിൽ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാമെന്ന സജീചെറിയാന്റെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ' സജി ചെറിയാൻ ആർഎസ്എസ് ഏജന്റാണ്. സംഘ്പരിവാർ ഭരണഘടനയ്ക്ക് എതിരാണ്. സജിചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് എന്താണെന്ന് അറിയാലോ എന്നും ബിനു ചുള്ളയിൽ ചോദിച്ചു.
' കന്യാസ്ത്രീകൾ രാജ്യത്ത് ആക്രമിക്കപ്പെട്ടു. ഇദ്ദേഹം ഒരു വാക്ക് പറഞ്ഞില്ല. കന്യാസ്ത്രീകളെ ആക്രമിക്കുന്ന ഹനുമാൻ സേനക്കാരുടെ മാനസികാവസ്ഥയിലേക്ക് കേരളത്തിന്റെ സാംസ്‌ക്കാരിക മന്ത്രി മാറി. ചെങ്ങന്നൂരിലെ 10 വോട്ടിന് വേണ്ടി സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ചെങ്ങന്നൂർ ഡീലാണോ സംസ്ഥാന തല ഡീലാണോ എന്ന് മുഖ്യമന്ത്രി സജി ചെറിയാനും പറയണം. ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. കേരളത്തിനോട് മറുപടി പറയണം'.
'സുകുമാരനെ പോലെയും സ്മിജി ഉണ്ണികൃഷ്ണനെ പോലുള്ള ജനപ്രതിനിധികൾ മലപ്പുറത്തുണ്ട്. എന്നിട്ടും, ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത് സാമുദായിക ധ്രുവീകരണത്തിന് വേണ്ടിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. സത്യപ്രതിജ്ഞ ലംഘനമാണ് സജി ചെറിയാൻ നടത്തിയത്. സിപിഎം-ആർഎസ്എസ് ഡീലിന്റെ ദല്ലാളാണ് സജി ചെറിയാൻ. ആർഎസ്എസ് വോട്ടുകൾ വാങ്ങാൻ സജി ചെറിയാനേയും വി.എൻ വാസവനേയുമാണ് പിണറായി വിജയൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നും ബിനു ചുള്ളിയിൽ പറഞ്ഞു.
Adjust Story Font
16

