'തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല, യുഡിഎഫ് വലിയ നേട്ടമുണ്ടാക്കിയില്ല'; മന്ത്രി എം.ബി രാജേഷ്
സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്താൻ അനുവദിക്കുന്നില്ലെന്നും രാജേഷ് 'മീഡിയവണ്‍ നയതന്ത്രത്തില്‍' പറഞ്ഞു

കോഴിക്കോട്: നിയമസഭയിലെ നയപ്രഖ്യാപനത്തിലെ കൂട്ടിച്ചേർക്കലിലും ഒഴിവാക്കലിലും ഗവർണർ രാജേന്ദ്ര ആർലേക്കര്‍ക്കെതിരെ മന്ത്രി എം.ബി രാജേഷ്. ഗവർണറുടേത് അസാധാരണമായ നടപടിയെന്നും എതിർക്കേണ്ടതിനെ സർക്കാർ എതിർക്കുമെന്നും മന്ത്രി 'മീഡിയവൺ നയതന്ത്രത്തിൽ' പറഞ്ഞു.ഗവർണർമാരെ ബിജെപി ഉപയോഗിക്കുകയാണ്. പത്ത് വർഷം കേരളം കണ്ടത് വലിയ വളർച്ചയെന്നും ഭരണത്തുടർച്ച ഉറപ്പെന്നും മന്ത്രി പറഞ്ഞു.
'ഗവർണർക്ക് വീഴ്ച വന്നപ്പോഴാണ് മുഖ്യമന്ത്രി ആ ഭരണഘടനാപരമായ ചുമതല നിറവേറ്റിയത്.ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഭരണ ഘടന പറയുന്നത്.മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തില്‍ മാറ്റം വരുത്താന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല. മന്ത്രിസഭ തയ്യാറാക്കിയതില്‍ ഒന്നും കൂട്ടാനോ കുറക്കാനോ ഗവര്‍ണര്‍ക്ക് പറ്റില്ല'. അദ്ദേഹം പറഞ്ഞു.
'ആത്മവിശ്വാസത്തോടെ തലയുയർത്തി പിടിച്ചാണ് ഇടതുപക്ഷ മുന്നണി ജനങ്ങളുടെ മുന്നിൽ നിൽക്കുന്നത്.പത്ത് വർഷം കേരളം കണ്ടത് വലിയ വളർച്ചയാണ്.എന്നാൽ സർക്കാറിന്റെ നേട്ടങ്ങൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ തടസം നിൽക്കുന്നു.ഇതിനായി വിപുലമായ സംവിധാനം കഴിഞ്ഞ പത്തുവർഷമായി നടക്കുന്നു. എൽഡിഎഫിനെതിരെ മാധ്യമങ്ങൾ യുദ്ധമുന്നണി സൃഷ്ടിക്കുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടമുണ്ടാക്കി എന്നത് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതീതിയാണ്'..മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
'സജി ചെറിയാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരനും വർഗീയമായ ഭാഷയിൽ സംസാരിക്കില്ല. അതിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. എല്ലാ വർഗീയ ശക്തികളെയും ഞങ്ങൾ ചെറുത്തത് ജീവനും ചോരയും കൊണ്ടാണ്.വർഗീയതക്കെതിരായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചോരപ്പാടുകൾ അവിടെയുണ്ട്. ന്യൂനപക്ഷ വർഗീയത ആർഎസ്എസിന്റെ വർഗീയതക്ക് വളരാനുള്ള ഇന്ധനമാണ്. ന്യൂനപക്ഷ വർഗീയതയെ എതിർക്കാതെ ആർഎസ്എസിന്റെ വർഗീയതയെ എതിർക്കാനാവില്ല'.എ.കെ ആന്റണിയും കെ.എം ഷാജിയും പറഞ്ഞത് പോലെ സജി ചെറിയാൻ പറഞ്ഞിട്ടില്ല.പുതിയ കാലത്ത് വർത്തമാനം പറയുമ്പോൾ ജാഗ്രത വേണമായിരുന്നു.സജി ചെറിയാൻ പറഞ്ഞതിനെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ സജിയോട് ചോദിക്കണം.' മന്ത്രി പറഞ്ഞു.
'സിപിഎമ്മിൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥികളില്ല. തൃത്താല മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം സമാനതകളില്ലാത്ത വികസനമാണ് നടത്തിയത്. അവിടെ എൽഡിഎഫ് ആരെ സ്ഥാനാർഥിയായി നിർത്തിയാലും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും'. മന്ത്രി രാജേഷ് പറഞ്ഞു.
Adjust Story Font
16

