തദ്ദേശ തെരഞ്ഞെടുപ്പ്; മതാടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപി
കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അയച്ച കത്തിൻ്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ബിജെപി നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.ശിവൻകുട്ടി രംഗത്തെത്തി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മതാടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപി നീക്കം. ക്രിസ്ത്യൻ വിഭാഗത്തിലെ സ്ഥാനാർഥികളെ നിശ്ചയിക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാന ഘടകത്തിൻ്റെ നിർദേശമനുസരിച്ചാണ് നടപടി.
പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരിപ്പിക്കേണ്ട സ്ഥാനാർഥികളുടെ എണ്ണം അറിയിച്ച് കീഴ്ഘടകങ്ങൾക്ക് നോട്ടീസ് നൽകി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അയച്ച കത്തിൻ്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. സംസ്ഥാന ഘടകം നടത്തിയ സർവ്വേയിൽ ഓരോ പഞ്ചായത്തിലും പരിഗണിക്കേണ്ടുന്ന ക്രിസ്ത്യൻ സ്ഥാനാർത്ഥികളുടെ എണ്ണം സർക്കുലറിൽ നിശ്ചയിച്ച് നൽകിയിട്ടുണ്ട്. ആകെ 47 ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വേണം എന്നാണ് പറയുന്നത്. ഉദയഗിരി 4, ആലക്കോട് 4, നടുവിൽ 8, എരുവശ്ശേരി 7, പയ്യാവൂർ 8, ഉളിക്കൽ 9, ശ്രീകണ്ഠാപുരം 2, ചപ്പാരപ്പടവ് 2, ചെറുപുഴ 3 എന്നിങ്ങനെയാണ് കണക്ക്.
അതേസമയം മതം നോക്കി സ്ഥാനാർഥികളെ നിർത്താനുള്ള ബിജെപി നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. പരാജയ ഭീതിയിൽ ബിജെപി എന്തും ചെയ്യുമെന്നും വർഗീയവാദികളായ ഹിന്ദുക്കളെയായിരുന്നു ബിജെപി ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും മന്ത്രി പറഞ്ഞു.
മതേതരത്തിന് കേരളത്തിൽ ശക്തിയാർജിച്ചതോടെ ക്രിസ്ത്യാനികളെ പിടിക്കാൻ ബിജെപി ശ്രമിക്കുകയാണ്. അധികാരമോഹികളായ ചില ക്രിസ്ത്യാനികളെ അവർക്ക് ലഭിക്കുന്നു. അധികാരമോഹികളായ പഴയ ഗവർണർമാരെ പോലുള്ള ചില മുസ്ലിമുകളെയും ബിജെപിക്ക് ലഭിക്കുന്നു കേരളത്തിൽ വലിയ വേരോട്ടം ഒരിക്കലും ബിജെപിക്ക് ഉണ്ടാവില്ലെന്നും വി.ശിവൻകുട്ടി പറഞ്ഞു.
Adjust Story Font
16

