ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കുട്ടിയുടെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. നാലര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
കുട്ടിയെ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചാലക്കുടി പുഴയിൽ തെരച്ചിൽ നടത്തിയത്. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി. കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തിൽ നൽകിയിരുന്നത്. ആലുവയിൽവെച്ച് കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യ മൊഴി. മൂഴിക്കുളം ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പിന്നീട് പറഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റക്കുഴിയിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തിയ ശേഷം തിരുവാങ്കുളം ഭാഗത്തേക്ക് മകളുമായി അമ്മ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
മൂഴിക്കുളം പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതീക്ഷ കൈവെടിയാതെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും സ്‌കൂബാ ടീമും തിരച്ചില്‍ തുടര്‍ന്നു. പുലർച്ചെ രണ്ടരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

