'കാഴ്ചാ പരിമിതിയുള്ള ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പുസ്തകം ഉടനെത്തിക്കും,വൈകുന്നത് അച്ചടിയിലെ കാലതാമസം മൂലം'; മന്ത്രി വി.ശിവൻകുട്ടി
പുസ്തകം വൈകുന്നത് മൂലം കാഴ്ചപരിമിതരായ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായതിനെ കുറിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു

കോഴിക്കോട്:കേരളത്തിലെ കാഴ്ച പരിമിതിയുള്ള വിദ്യാർഥികൾക്ക് ഹയർസെക്കൻഡറിയിൽ ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ വൈകുന്നത് അച്ചടിയുടെ കാലതാമസം മൂലമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പുസ്തകം ഉടൻ എത്തിക്കുമെന്നും മന്ത്രിപറഞ്ഞു. കാഴ്ചാ പരിമിതിയുള്ള ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പുസ്തകം വൈകുന്നത് മീഡിയവൺ വാർത്ത നൽകിയിരുന്നു.
ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ ലഭിക്കാതായതോടെ പഠിക്കാൻ മറ്റൊരാളാളെ ആശ്രയിക്കേണ്ട സാഹചര്യമാണ് വിദ്യാർത്ഥികൾക്കുള്ളത്. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ ഉണ്ടായിട്ടും , ഇത്തരം അടിസ്ഥാന ആവശ്യങ്ങൾക്ക് അധികൃതർ ശ്രദ്ധ നൽകുന്നില്ല എന്ന് കുട്ടികളുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു.
കാഴ്ചപരിമിതി ഉണ്ടെങ്കിലും തൻ്റെ സ്വപ്നങ്ങൾക്ക് അഗ്നിചിറകുകൾ നൽകാനുള്ള പരിശ്രമത്തിലാണ് ആയിഷ സമീഹ. ഉയരെ പറക്കാൻ ആയിഷക്ക് പഠിക്കണം. എന്നാൽ കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് പഠിക്കാൻ ഹയർസെക്കൻഡറിയിൽ ബ്രയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ ഇല്ല . പരിശ്രമങ്ങൾക്ക് മുന്നിൽ പ്രതിസന്ധിയായി ഈ അവസ്ഥ.
കോഴിക്കോട് നല്ലളത്തുള്ള ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ഹയർസെക്കൻഡറി സ്കൂളിലാണ് ആയിഷ പഠിക്കുന്നത് . പ്ലസ് വണ്‍ മുതൽ പരസഹായം ഇല്ലാതെ പഠിക്കാൻ കഴിയുന്നില്ല. ആയിഷയെ പോലുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് മാതാപിതാക്കരൾക്കും വേദനയാണ്. പഠിക്കാനും ലക്ഷ്യങ്ങൾ നേടാനും ഇവർക്കും തുല്യാവകാശമുണ്ട് . ഇതിനുള്ള സൗകര്യങ്ങൾ ചെയ്ത് നൽകാൻ അധികൃതർ ബാധ്യസ്ഥരാണെന്നും മാതാപിതാക്കള്‍ പറയുന്നു.ബ്രിയിൽ ലിപി പുസ്തകങ്ങൾ ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് ഉൾപ്പടെ കുടുംബം അപേക്ഷ നൽകിയിരുന്നു.
Adjust Story Font
16

