'ഏതാണ് മീനെന്ന് ചോദിച്ചു, ചൂരയെന്ന് മറുപടി കേട്ടപ്പോൾ പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി'; പരാമർശത്തിൽ ഉറച്ച് സി.ദിവാകരൻ
പിണറായി ഒരു തവണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് പോയതെന്നും ആനത്തലവട്ടം ആനന്ദന്റെ മകൻ

തിരുവനന്തപുരം: സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോയെന്ന പരാമർശത്തിൽ ഉറച്ച് സിപിഐ നേതാവ് സി.ദിവാകരൻ. 'ജാഥയില്‍ ക്യാപ്റ്റനായിരുന്ന പിണറായിയുടെ കൂടെ രാവും പകലും ഞാന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. എന്ത് മീനാണ് ഇതെന്ന് പിണറായി ചോദിച്ചെന്നും ചൂരയെന്ന് മറുപടി കേട്ടപ്പോൾ ഭക്ഷണം കഴിക്കാതെ ഇറങ്ങി പോയെന്നുമാണ് ദിവാകരന്‍ പറഞ്ഞത്.
എന്നാല്‍ തന്‍റെ പ്രതികരണം കൗതുകമായി കരുതണമെന്നും വിവാദമക്കേണ്ട ആവശ്യം ഇല്ലെന്നും സി.ദിവാകരൻ പറഞ്ഞു. ആനത്തലവട്ടം വി.എസിൻ്റെ ആളായിരുന്നെന്നും ഭക്ഷണത്തിന് വേറെ ആളെ കിട്ടിയില്ലേ എന്ന് പിണറായി ചോദിച്ചെന്നും ദിവാകരൻ പറഞ്ഞിരുന്നു.
അതേസമയം, പിണറായി ഒരു തവണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് പോയതെന്നും ആനത്തലവട്ടം ആനന്ദന്റെ മകൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. നേതാക്കളും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇതൊന്നും പറയാൻ വിചാരിച്ചതല്ലെന്നും മകൻ ജീവ ആനന്ദൻ പറഞ്ഞു.
സി.ദിവാകരന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. ചില ആളുകൾക്ക് ചില മീനുകളായിരിക്കും ഇഷ്ടം,അതിന് എ ക്ലാസ്,ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല.സി.ദിവാകരന്റെ പ്രതികരണം ഓർമക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോൾ കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടെയെന്നും ശിവൻകുട്ടി പ്രതികരിച്ചു.
Adjust Story Font
16

