ഓഫര്‍ തട്ടിപ്പ്; ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഹൈക്കോടതി
പൊലീസിനോട് കോടതി വിശദീകരണം തേടി.

കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ നൽകിയ ഹരജിയിൽ ഡിവിഷൻ ബഞ്ച് പൊലീസിനോട് വിശദീകരണം തേടി. അതിനിടെ ഓഫർ തട്ടിപ്പ് കേസിൽ സായി ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 27ലേക്ക് മാറ്റി.
ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് പൊലീസിനോട് വിശദീകരണം തേടി. എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും മനസ്സിരുത്തി ആലോചിച്ച ശേഷമാണോ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കോടതി ചോദിച്ചു. ഭരണഘടന പദവിയിൽ ഇരിക്കുന്ന ഒരാൾക്കെതിരെയാണ് കേസെടുത്തത്. ഇത് പൊതുസമൂഹത്തിൽ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ ബാധിക്കും. ജുഡീഷ്യറിക്ക് പിന്നീടുണ്ടാകുന്ന കേടുപാടുകൾ ആരു പരിഹരിക്കുമെന്നും കോടതി ചോദിച്ചു.
കേസെടുക്കാൻ ആധാരമായ തെളിവുകൾ സഹിതം ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനും കോടതി നിർദ്ദേശിച്ചു. എന്നാൽ ഹരജി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്. മനസ്സിരുത്തി തന്നെയാണ് നടപടി സ്വീകരിച്ചതെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. അതിനിടെ ഓഫർ തട്ടിപ്പ് കേസിൽ സായി ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27ലേക്ക് മാറ്റി. റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് നടപടി.
Adjust Story Font
16

