Quantcast

'ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാം'; ഗവർണർക്ക് നിയമോപദേശം

'വ്യക്തിയെന്ന നിലയിൽ ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യം'

MediaOne Logo

Web Desk

  • Updated:

    2023-01-06 07:58:10.0

Published:

6 Jan 2023 6:01 AM GMT

ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാം; ഗവർണർക്ക്  നിയമോപദേശം
X

തിരുവനന്തപുരം: ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം. വ്യക്തിയെന്ന നിലയിൽ ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ രാഷ്ട്രപതിക്ക് ബിൽ കൈമാറാനാണ് നിയമോപദേശം. ഗവർണറുടെ ലീഗൽ അഡ്വൈസര്‍ അഡ്വ.എസ് ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്.

ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ബിൽ രാഷ്ട്രപതിക്ക് അയക്കുന്നതിലെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് ഗവർണർ ഡൽഹിയിൽ പറഞ്ഞു. രാഷ്ട്രപതിക്ക് അയക്കുന്നതിൽ തീരുമാനം എടുത്തില്ലെന്നും ഗവർണർ നേരത്തെ വ്യക്തമാക്കി. അത് അംഗീകരിക്കുമെന്ന് സൂചന നല്‍കിയാണ് ഗവര്‍ണറുടെ പ്രതികരണവും. എട്ടാം തീയതി ഗവര്‍ണര്‍ രാജ്ഭവനില്‍ തിരികെ എത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.

നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന ചട്ടമില്ലാത്തതിനാല്‍ രാഷ്ട്രപതിക്ക് അയക്കുന്നത് വൈകിപ്പിക്കാനും ഗവര്‍ണര്‍ക്കാകും . രാഷ്ട്രപതിക്ക് ബില്‍ കൈമാറിയാലും വേഗത്തില്‍ തീരുമാനം ഉണ്ടാവാന്‍ ഇടയില്ല. കേന്ദ്ര സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുടെ എല്ലാം അഭിപ്രായം തേടിയ ശേഷമാവും രാഷ്ട്രപതി ബില്ലില്‍ തീരുമാനം എടുക്കുക. നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിന് മേലും ഗവര്‍ണര്‍ ഇത് വരെ തീരുമാനം എടുത്തിട്ടില്ല.

ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നു. തന്റെ അധികാരം വെട്ടികുറയ്ക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ ഡിസംബർ 13 ന് നിയമസഭ പാസാക്കിയ ബിൽ 22നാണ് സർക്കാർ ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേഷം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു. എന്നാൽ ഗവർണർ അന്നേരം സംസ്ഥാനത്തുണ്ടായിരുന്നില്ല. ബിൽ കണ്ടിട്ടില്ലെന്നും അതു സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

ഗവർണറുടെ ചാൻസലർ പദവി നീക്കുന്ന ബില്ല് ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കാൻ സാധിക്കും. ഇനിയും ബില്ലിൽ ഒപ്പിടാതെയും വിഷയത്തിൽ തീരുമാനമെടുക്കാതെയും നീട്ടിക്കൊണ്ടു പോവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ബില്ലിൽ തിരക്കിട്ടുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ സാധ്യതയില്ല.


TAGS :

Next Story