Quantcast

'ചിന്തക്ക് മാപ്പ് നല്‍കി'; തെറ്റുപറ്റിയെന്ന് നേരിട്ടെത്തി അറിയിച്ചെന്ന് ചങ്ങമ്പുഴയുടെ മകൾ

'ഡോക്ടറേറ്റ് റദ്ദാക്കണമോയെന്ന് ഗവർണർ തീരുമാനിക്കട്ടെ'

MediaOne Logo

Web Desk

  • Updated:

    2023-02-02 04:23:07.0

Published:

2 Feb 2023 2:53 AM GMT

ചിന്ത ജെറോം,; ചിന്തക്ക് മാപ്പ് നൽകിയെന്ന് ചങ്ങമ്പുഴയുടെ മകൾ, ലളിത ചങ്ങമ്പുഴ,ചിന്തയുടെ പ്രബന്ധവിവാദം chintha jerome,Changampuzhas daughter,Changampuzha Krishna Pillai,Poet Changampuzha, Chintha Jerome’s PhD,State Youth Commission chairperson
X

കൊച്ചി: പ്രബന്ധവിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മാപ്പ് നൽകിയെന്ന് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകൾ ലളിത ചങ്ങമ്പുഴ. 'തെറ്റുപറ്റിയെന്ന് ചിന്ത നേരിട്ടെത്തി അറിയിച്ചു.ഒരു വിദ്യാർഥിക്ക് പറ്റിയെന്ന തെറ്റെന്ന് കണ്ട് ക്ഷമിക്കുന്നു. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ക്ഷമിക്കുമായിരുന്നെന്നും ലളിത മീഡിയവണിനോട് പറഞ്ഞു.

'പ്രബന്ധം എഴുതുമ്പോൾ ശ്രദ്ധിക്കാമായിരുന്നെന്ന് അവർക്ക് തന്നെ തോന്നി. പ്രബന്ധം ഇംഗ്ലീഷിലാണ് എഴുതിയത്. ആ കുട്ടി ആശയം ഉൾക്കൊണ്ടതാണെന്നും കോപ്പി അടിച്ചിട്ടില്ലെന്നും സമ്മതിച്ചിട്ടുണ്ട്. സാധാരണ പെൺകുട്ടിക്കാണ് ഈ തെറ്റ് സംഭവിക്കുന്നതെങ്കിൽ അത്ര ഗൗനിക്കില്ലായിരുന്നു. ഇത് ഇത്രയും വലിയ പദവിയിലിരിക്കുകയും പഠിപ്പും വിവരവുമുള്ള ഒരാള്‍ ചങ്ങമ്പുഴയുടെ വാഴക്കുല മാറ്റി വൈലോപ്പിള്ളിക്ക് കൊടുത്തത് ന്യായീകരിക്കാൻ പറ്റില്ലെന്നും ഞാൻ ചിന്തയോട് പറഞ്ഞു. പിന്നെ വിദ്യാർഥിയെന്ന നിലയിൽ ക്ഷമിച്ചിരുന്നു. അതിലുപരി ഗവേഷണത്തിന് ഗൈഡായിരുന്നവരെയും പ്രൊഫസർമാരെയുമാണ് കുറ്റപ്പെടുത്തേണ്ടത്'.. ഡോക്ടറേറ്റ് റദ്ദാക്കണമോയെന്ന് ഗവർണർ തീരുമാനിക്കട്ടെയെന്നും ഗവർണർ എന്തുപറയുന്നുവോ അതാണ് ന്യായംമെന്നും അവര്‍ പറഞ്ഞു.

ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതെന്ന് രേഖപ്പെടുത്തിയ സംഭവത്തിൽ ലളിത ചങ്ങമ്പുഴ നേരത്തെ ചിന്ത ജെറോമിനെ വിമർശിച്ചിരുന്നു. ചിന്ത ജെറോമിന്‍റെ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ ഡോക്ടറേറ്റ് റദ്ദാക്കണമെന്നാണ് ലളിത ചങ്ങമ്പുഴ നേരത്തെ ആവശ്യപ്പെട്ടത്. തെറ്റുള്ള പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ നേരത്തെ ചോദിച്ചിരുന്നു.

അതിനിടെ ഇന്നലെ ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകൾ ലളിതയെ ചിന്ത ജെറോം സന്ദർശിച്ചിരുന്നു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് ലളിതാമ്മ സ്വീകരിച്ചതെന്നും മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചെന്നും ചിന്ത ജെറോം പറഞ്ഞു. എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്‌നേഹനിർഭരമായ വാക്കുകൾ പറഞ്ഞാണ് യാത്ര അയച്ചതെന്നും ചിന്ത ജെറോം ഫേസ് ബുക്കിൽ കുറിച്ചു.

പ്രബന്ധത്തിൽ ചങ്ങമ്പുഴ എഴുതിയ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി വൈലോപ്പിള്ളിയെ സമർഥിച്ചതാണ് ആദ്യം വിവാദമായത്. പിന്നാലെ കോപ്പിയടി ആരോപണം കൂടി ഉയർന്നത് ചിന്തയെ കൂടുതൽ വെട്ടിലാക്കി. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.

ചിന്തയുടെ പ്രബന്ധത്തിലെ പിഴവുകൾ, ചില ഭാഗങ്ങൾ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണ് എന്നിവ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവർണർക്ക് പരാതി നൽകിയത്. ഇതിൽ ചൊവ്വാഴ്ച വൈകീട്ടാണ് ഗവർണർ വിശദീകരണം തേടിയത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഗവർണറുടെ തീരുമാനം.

ഇതിന് തൊട്ടു പിന്നാലെയാണ് ഗവേഷണ പ്രബന്ധ വിവാദത്തിൽ നടപടികൾക്ക് കേരള സർവകലാശാല തുടക്കമിട്ടത്. ചിന്തയുടെ ഗൈഡ് കൂടിയായ മുൻ പി.വി.സി പി.പി. അജയകുമാറിന്റെ വിശദീകരണം തേടും. ഇക്കാര്യത്തിൽ രജിസ്ട്രാർക്ക് വൈസ് ചാൻസലർ നിർദേശം നൽകിയിരുന്നു. ഓപ്പൺ ഡിഫൻസ് വിവരങ്ങളും അജയകുമാർ നൽകണം. ഗുരുതരമായ തെറ്റുകൾക്ക് പുറമെ കോപ്പിയടിയും നടന്നുവെന്ന പരാതി ഉയർന്നതോടെയാണ് കേരള സർവകലാശാല സമ്മർദത്തിലായത്. ചിന്ത ജെറോമിൻറെ ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും സർവകലാശാല ആലോചിക്കുന്നുണ്ട്. ഭാഷാ, സാഹിത്യ വിദഗ്ധർ അടങ്ങുന്ന സമിതിയെയാകും രൂപീകരിക്കുക. ശേഷം അടുത്ത ആഴ്ച ഗവർണർക്ക് റിപ്പോർട്ട് നൽകാനാണ് വൈസ് ചാൻസലറുടെ നീക്കം.






TAGS :

Next Story