ചീനിക്കുഴി കൂട്ടകൊലപാതകം; ശിക്ഷാവിധി ഈ മാസം 30ന്
സ്വത്തം വീതംവെപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെയാണ് കേസിനാസ്പദമായ സംഭവം

Photo: MediaOne
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കുള്ള ശിക്ഷ ഈ മാസം 30ന് വിധിക്കും. മുട്ടം ഒന്നാം നമ്പർ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രതിയായ ആലിയക്കുന്നേൽ ഹമീദിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൊലപ്പെടുത്തിയത് നിഷ്കളങ്കരായ രണ്ട് കുട്ടികളെയുൾപ്പെടെ നാലുപേരെയാണ്. പ്രായം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം പ്രതിക്ക് എതിരാണ്. വിധി പുറപ്പെടുവിക്കുന്നതിൽ പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷൻ അഡ്വ. എം.സുനിൽ മഹേശ്വര പിള്ള കോടതിയിൽ ആവശ്യപ്പെട്ടു.
കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിൽ ശ്വാസംമുട്ടലും ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പ്രതി ഹമീദ് കോടതിയിൽ പറഞ്ഞു. പ്രതിയുടെ ആരോഗ്യവും പ്രായവും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം വക്കീൽ വാദിച്ചു. കേസിൽ ശിക്ഷ ഈ മാസം 30ന് വിധിക്കും.
2022 മാർച്ച് 18 ശനിയാഴ്ച പുലർച്ചെയാണ് തൊടുപുഴ ചീനിക്കുഴി ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരെ പിതാവായ ഹമീദ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട് ഹമീദും മക്കളുമായി തർക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലിയുടെ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
Adjust Story Font
16

