ചെന്താമരയെ കണ്ടെത്താനായില്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
ചെന്താമര പോത്തുണ്ടി മാട്ടായി മലയിലേക്ക് പോയതായുള്ള സംശയത്തെ തുടർന്ന് രാത്രിയും വൻ പൊലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നു.

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസ് പ്രതി ചെന്താമരക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ചെന്താമര പോത്തുണ്ടി മാട്ടായി മലയിലേക്ക് പോയതായുള്ള സംശയത്തെ തുടർന്ന് രാത്രിയും വൻ പൊലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നു.ചെന്താമരയുടെ രൂപസാദൃശ്യമുള്ളയാളെ പ്രദേശത്തെ സിസിടിവിയിൽ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു തിരച്ചിൽ.
2019ൽ സജിതയെ കൊലപ്പെടുത്തിയ ശേഷവും ചെന്താമര ഒളിവിൽ കഴിഞ്ഞത് കാട്ടിലായിരുന്നു. തുടർന്ന് തറവാട്ടിലേക്ക് വന്നപ്പോഴാണ് പിടിയിലായത്. കൊലപാതകം നടന്ന പോത്തുണ്ടിയിൽനിന്ന് ചെന്താമരയെ കണ്ടതായി പറയുന്ന മാട്ടായിയിലേക്ക് നാല് കിലോമീറ്ററാണ് ദൂരം.
നേരത്തെ കോഴിക്കോട് തിരുവമ്പാടിയിലും ചെന്താമരക്കായി തിരച്ചിൽ നടത്തിയിരുന്നു. കൂമ്പാറയിലെ ക്വാറിയിൽ ഒരു വർഷത്തോളം സുരക്ഷാ ജീവനക്കാരനായി ചെന്താമര ജോലി ചെയ്തിരുന്നു. അന്ന് കൂടെ ജോലി ചെയ്ത മണികണ്ഠന് ചെന്താമര തന്റെ ഫോൺ കൈമാറിയിരുന്നു. ഇതിന്റെ സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇവിടെ പരിശോധനക്ക് എത്തിയത്. താൻ ഒരാളെ തട്ടിയെന്നും രണ്ടുപേരെ കൂടി തട്ടാനുണ്ടെന്നും ചെന്താമര പറഞ്ഞതായി മണികണ്ഠൻ വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16

