Quantcast

സിയാല്‍ വേനല്‍ക്കാല സമയക്രമം: ലണ്ടന്‍, മാലി, ബാങ്കോക്ക് അധിക സര്‍വീസുകള്‍; കോഴിക്കോട്ടേക്ക് പുതിയ സര്‍വീസ്

MediaOne Logo

Web Desk

  • Published:

    7 March 2024 7:48 AM GMT

സിയാല്‍ വേനല്‍ക്കാല സമയക്രമം: ലണ്ടന്‍, മാലി, ബാങ്കോക്ക് അധിക സര്‍വീസുകള്‍; കോഴിക്കോട്ടേക്ക് പുതിയ സര്‍വീസ്
X

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് വേനല്‍ക്കാല വിമാന സര്‍വീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് പ്രാബല്യം. ഇപ്പോള്‍ നിലവിലുള്ള ശീതകാല പട്ടികയില്‍ ആകെ 1330 സര്‍വീസുകളാണുള്ളത്. പുതിയ വേനല്‍ക്കാല പട്ടികയില്‍ 1628 പ്രതിവാര സര്‍വീസുകളായി.

രാജ്യാന്തര സെക്ടറില്‍ ഇരുപത്തിയാറും ആഭ്യന്തര സെക്ടറില്‍ എട്ടും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുള്ളത് അബുദാബിയിലേക്കാണ്. 66 പ്രതിവാര സര്‍വീസുകള്‍. ദോഹയിലേക്ക് 46 സര്‍വീസുകളും ദുബായിലേക്ക് 45 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്. തായ് എയര്‍വേയ്സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സര്‍വീസുകള്‍ ആരംഭിക്കുന്നു. അതോടൊപ്പം തായ് ലയണ്‍ എയര്‍ ബാങ്കോക്ക് ഡോണ്‍ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസുകളും ആരംഭിക്കും. നിലവിലുള്ള തായ് എയര്‍ ഏഷ്യ പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സര്‍വീസുകളുമായി ആകാശ എയര്‍ അന്താരാഷ്ട്ര സെക്ടറില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയില്‍ 7 അധിക വിമാനങ്ങളും എയര്‍ ഏഷ്യ ബെര്‍ഹാദ് കോലാലംപൂരിലേക്ക് ആഴ്ചയില്‍ 5 സര്‍വീസുകളും നടത്തും. ഇന്‍ഡിഗോ ദോഹയിലേക്കും സ്പൈസ്‌ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി ത്രിവാര സര്‍വീസുകള്‍ക്ക് പുറമെ എയര്‍ ഇന്ത്യ ആഴ്ചയില്‍ ഒരു അധിക സര്‍വീസ് കൂടി തുടങ്ങും. ജസീറ എയര്‍വേയ്സും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും 2 അധിക പ്രതിവാര വിമാനസര്‍വീസുകള്‍ ആരംഭിക്കും.

തിരക്കേറിയ റൂട്ടുകളിലും പ്രാദേശിക റൂട്ടുകളിലും സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള സിയാലിന്റെ ശ്രമങ്ങള്‍ക്ക് യാത്രക്കാരുടേയും വിമാന കമ്പനികളുടെയും ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ലക്ഷദ്വീപില്‍ സമീപകാലത്തുണ്ടായ വിനോദസഞ്ചാര വികസനം കണക്കിലെടുത്ത് കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുങ്ങുന്നു. നിലവിലുള്ള ശൈത്യകാല സമയക്രമ പ്രകാരം, അഗത്തിയിലേക്ക് അലയന്‍സ് എയറിന്റെ 10 സര്‍വീസുകളാണുള്ളത്. വേനല്‍ക്കാല സമയക്രമം അനുസരിച്ച് ഇത് 16 ആയി ഉയരും. ഇന്‍ഡിഗോ അഗത്തിയിലേക്ക് പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെയാണിത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഹൈദരാബാദിലേക്ക് ദിവസേന 2 അധിക വിമാന ഓപ്പറേഷനുകള്‍ തുടങ്ങും. ആകാശ എയര്‍, വിസ്താര എന്നിവ ബാംഗ്ലൂരിലേക്ക് ദിവസേന അധിക സര്‍വീസുകള്‍ നടത്തും. നിലവില്‍ ബാംഗ്ലൂരിലേക്ക് പ്രതിവാരം 87 സര്‍വീസുകലുണ്ട്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നിവ പ്രതിവാരം 14 അധിക സര്‍വീസുകള്‍ തുടങ്ങും. ഇതോടെ കൊച്ചി-ബാംഗ്ലൂര്‍ സെക്ടറില്‍ പ്രതിദിനം ശരാശരി 16 വിമാന സര്‍വീസുകളാവും. കൂടാതെ, കൊച്ചിയില്‍ നിന്ന് പുതിയ ആഭ്യന്തര സെക്ടറായ കോഴിക്കോടേക്ക് പ്രതിദിനസര്‍വീസുകള്‍ ഇന്‍ഡിഗോ ആരംഭിക്കുന്നു. കോഴിക്കോട് നിന്ന് രാവിലെ 8:30 ന് പുറപ്പെട്ട് 9:30 ന് കൊച്ചിയിലെത്തിച്ചേരും. മടക്കവിമാനം ഉച്ചക്ക് 1:35 ന് പുറപ്പെട്ട് 2:35 ന് കോഴിക്കോട് എത്തിച്ചേരും. ആഭ്യന്തര പ്രതിവാര വിമാനസര്‍വീസുകളില്‍ ബാംഗ്ലൂരിലേക്ക് 122, ഡല്‍ഹിയിലേക്ക് 71, മുംബൈയിലേക്ക് 68, ഹൈദരാബാദിലേക്ക് 61, ചെന്നൈയിലേക്ക് 49, അഗത്തിയിലേക്ക് 16, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍, കൊല്‍ക്കത്ത, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 സര്‍വീസുകള്‍ വീതവും സേലത്തേക്ക് 5 പ്രതിവാര സര്‍വീസുകളും ഉണ്ടായിരിക്കും.

അന്താരാഷ്ട്ര ട്രാഫിക്കിന്റെ കാര്യത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാണ് സിയാല്‍. കലണ്ടര്‍ വര്‍ഷം 1 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക വിമാനത്താവളവുമാണ് സിയാല്‍. അത് കൊണ്ട് തന്നെ, ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വികസനങ്ങള്‍ക്കൊപ്പം മുന്നേറാനും നവീകരിക്കാനുമുള്ള ശ്രമങ്ങളാണ് സിയാല്‍ നടത്തി വരുന്നതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.

''പുതിയ റൂട്ടുകള്‍ ആരംഭിച്ചും, നിലവിലെ രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും യാത്രക്കാരുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് സിയാലിന്റെ ലക്ഷ്യം. തിരക്കേറിയ ആഭ്യന്തര റൂട്ടുകളിലേക്കും വിവിധ ഗള്‍ഫ് നഗരങ്ങളിലേക്കും അധിക സര്‍വീസുകള്‍ തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. വ്യോമേതര മാര്‍ഗങ്ങളില്‍ കൂടിയും വിമാനത്താവളത്തിന്റെ വികസനം സാധ്യമാക്കനുള്ള സജീവ ശ്രമങ്ങളും സിയാല്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കി വരികയുമാണ്. വ്യോമയാന മേഖലയില്‍ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഹബ്ബായി മാറാനുള്ള സിയാലിന്റെ ശ്രമങ്ങള്‍ ഇതിലൂടെ ശക്തിപ്പെടും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ'' സുഹാസ് പറഞ്ഞു.

പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായ സിയാല്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബി.പി.സി.എല്‍) സഹകരിച്ച് ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു സംരംഭത്തിന് കൂടി തുടക്കമിട്ടു കഴിഞ്ഞു. ഈ ഉദ്യമത്തില്‍ ഏര്‍പ്പെടുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന വിശേഷണം കൂടി സിയാല്‍ സ്വന്തമാക്കി.

TAGS :

Next Story