സി.ജെ റോയ്‌യുടെ സംസ്കാരം ഇന്ന്; മരണത്തിൽ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും
റോയ്‌യുടെ കുടുംബം ബംഗളൂരുവിലെത്തി

ബംഗളൂരു: ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവിൽ ജീവനൊടുക്കിയ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്‌യുടെ സംസ്കാരം ഇന്ന്. ദുബൈയിൽ നിന്ന് റോയിയുടെ കുടുംബം ബംഗളൂരുവിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ബൗറിങ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തു.
വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.ജെ റോയ്‌യുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു.
ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഇന്നലെയാണ് റെയ്ഡ് നടന്നത്. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ഐടി റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. റിയൽ എസ്‌റ്റേറ്റ് രംഗത്താണ് കോൺഫിഡന്റ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗൾഫിലും ഗ്രൂപ്പിന് നിരവധി സംരംഭങ്ങളുണ്ട്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഐടി റെയ്ഡ് നടന്നത് എന്നാണ് സൂചന. കേരളത്തിലും ബംഗളൂരുവിലും ഗൾഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിർമാണരംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. നാല് സിനിമകൾ സി.ജെ റോയ് നിർമിച്ചിട്ടുണ്ട്.
Adjust Story Font
16

