ജലപീരങ്കി ഉപയോഗിച്ചത് 17 തവണ; പൊലീസ് അതിക്രമങ്ങൾക്കെതിരെ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം
കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾക്കെതിരെ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. നിയമസഭയിലേക്ക് നടത്തിയ മാർച്ച് പിന്നീട് സെക്രട്ടേറിയറ്റിലേക്ക് നീങ്ങിയതോടെ തെരുവ് യുദ്ധമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
പൊലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക, കെഎസ്‌യു പ്രവർത്തകരെ മുഖം മൂടിയിട്ട് കോടതിയിൽ ഹാജരാക്കിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം. നിയമസഭയിലേക്ക് നടന്ന മാർച്ചിൽ തുടക്കം മുതൽ തന്നെ സംഘർഷമുടലെടുത്തു.
നാല് തവണ ജലപീരങ്കി അടിച്ചതിന് പിന്നാലെ കെ. മുരളീധരൻ ഉദ്ഘാടനത്തിനെത്തി. സംഘർഷത്തിനിടെ പൊലീസിനു നേരെ രൂക്ഷമായ കല്ലേറുണ്ടായി. പൊലീസ് 17 തവണ ജലപീരങ്കി പ്രയോഗിച്ചു.
നിയമസഭയിൽ നിന്ന് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നീങ്ങി. വഴിനീളെ സർക്കാരിന്റെ ഫ്‌ലക്‌സുകളടക്കം നശിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതോടെ സംഘർഷം കൈവിട്ടു. പൊലീസ് വീണ്ടും ലാത്തിവീശി. ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ അറസ്റ്റു ചെയ്തതോടെയാണ് രംഗം ശാന്തമായത്.
Adjust Story Font
16

