സ്‌പൈനൽ മസ്‌കുലർ അട്രോഫി മരുന്ന്: ഇറക്കുമതി തീരുവയിൽ ഇളവ് തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി
അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്ന് അമേരിക്കയിൽനിന്ന് എത്തിക്കാൻ ആറുകോടിയോളം രൂപയാണ് ഇറക്കുമതി തീരുവയായി നൽകേണ്ടിവരുന്നത്

സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗത്തിനുള്ള മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ചാണ് കത്ത്.
അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് ആറുകോടിയോളം രൂപയാണ് ഇറക്കുമതി തീരുവയായി നൽകേണ്ടത്. മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം ഓർമ്മിപ്പിച്ചാണ് കത്തെഴുതിയത്. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിനു തന്നെ 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം തേടിയത്.
എസ്എംഎ ബാധിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അഞ്ചുമാസം പ്രായമുള്ള ഇമ്രാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡ് സർക്കാറിന് റിപ്പോർട്ട് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

