രോഗവ്യാപനം അതിതീവ്രം; നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇപ്പോൾ ഓക്സിജൻ ക്ഷാമം വലുതായില്ല.

സംസ്ഥാനത്ത് അതീവ ഗുരുതരമായ കോവിഡ് സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. വാർഡ് തല സമിതി നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർഥികളെ കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഡോസ് വാക്‌സിൻ മൂന്നുമാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോർട്ട്. സംസ്ഥാനത്ത് ഇപ്പോൾ ഓക്സിജൻ ക്ഷാമം വലുതായില്ല. സംഭരിക്കുന്ന ഓക്സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണം. ആവശ്യമായത്ര ഓക്സിജൻ ലഭ്യത ഉറപ്പാക്കണം എന്നാൽ ആവശ്യത്തിലധികം ഓക്സിജൻ സംഭരിച്ച് വയ്ക്കരുത്. മതിയായ ഓക്സിജൻ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്ന പഞ്ചായത്തുകൾ ബുധനാഴ്ച മുതൽ അടച്ചിടും. കാര്യമായ അസുഖങ്ങൾ ഇല്ലാത്തവർ ആശുപത്രിയിൽ പോകരുത്. ഗുരുതര രോഗമുള്ളവരെ മാത്രമേ അഡ്മിറ്റ് ചെയ്യാവൂ എന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പൊലീസിന്‍റെ ടെലി മെഡിസിന്‍ ആപ്പായ ബ്ലൂ ടെലിമെഡിസിന്‍റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കും. കോവിഡിനും മറ്റ് അസുഖങ്ങൾക്കും വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. വീഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധിച്ച് ഇ-മരുന്നു കുറിപ്പടി നല്‍കും. തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് മുഖേന യാത്ര ചെയ്യാം. അത്യാവശ്യഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങിക്കാന്‍ പൊലീസിന്‍റെ സഹായം തേടാം. ഇതിനായി പൊലീസ് ആസ്ഥാനത്തെ പൊലീസ് കണ്‍ട്രോള്‍റൂമിലേക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.എസ്.ഇ.ബി.യും കുടിവെളള പിരിവും രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകൾ റിക്കവറിക്ക് വേണ്ടിയുളള നടപടി നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളില്‍ 2857 ഐ.സി.യു ബെഡുകളാണുള്ളത്. അതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികള്‍ക്കും 756 ബെഡുകള്‍ കോവിഡേതര രോഗികളുടെ ചികിത്സയ്ക്കുമാണ് ഉപയോഗിക്കുന്നത്. 38.7 ശതമാനം ഐ.സി.യു ബെഡുകൾ ബാക്കിയുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 7085 ഐ.സി.യു. ബെഡുകളില്‍ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ആകെ വെന്റിലേറ്ററുകളുടെ 2293 ആണ്. ഇതില്‍ 27.3 % ഉപയോഗത്തിലാണ്. സ്വകാര്യ ആശുപത്രികളിലെ 1523 വെന്റിലേറ്റുകളില്‍ 377 എണ്ണമാണ് കോവിഡ് ചികത്സയ്ക്കായി ഉപയോഗിക്കുന്നത്. ഓക്‌സിജൻ ഉറപ്പാക്കാൻ കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. 1000 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
Adjust Story Font
16

