കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും: മുഖ്യമന്ത്രി

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് മൂന്നാം തരംഗത്തിന് കാരണമായേക്കാം. വാക്സിൻ എടുത്തവർ രോഗവാഹകരാകാമെന്നും ബ്ലാക് ഫംഗസിനെക്കുറിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വം ഉണ്ട്. എന്നാല്‍, ഇവരും രോഗ വാഹകരാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്ലാക്ക് ഫംഗസ് രോഗം ചുരുക്കം ചിലയാളുകളില്‍ മാത്രമേ ബാധിക്കുള്ളവെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"വാക്സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള്‍ ഉള്ളതിനാലാണ്. അതുകൊണ്ട് അവര്‍ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം." - മുഖ്യമന്ത്രി പറഞ്ഞു
ബ്ലാക്ക് ഫംഗസ് രോഗത്തെ കുറിച്ച് ഭീതിജനകമായ വ്യാപക പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.അത്തരത്തലുള്ള ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു."കര്‍മൈകോസിസ് വളരെ അപൂര്‍വമായ രോഗാവസ്ഥയാണ്. മുന്‍പ് വിശദമാക്കിയതുപോലെ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്. ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാല്‍ അവരെ കോവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്" പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ആദിവാസി ഊരുകളിൽ രോഗം പടരുന്നുണ്ട് . ഇവിടെ കൃത്യമായി പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കും.പട്ടിക വർഗ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ആദിവാസി ഊരുകൾ സന്ദർശിച്ച് വേണ്ട ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

