സമുദായ പണ്ഡിതർ വെറുപ്പുത്പാദനം അവസാനിപ്പിക്കണം: അൽ ഹാദി അസോസിയേഷൻ
സമുദായത്തെയും രാജ്യത്തേയും തകർക്കുന്ന ആർഎസ്എസിന്റെ നൂറുകണക്കിന് ഭീകര നരഹത്യയുടെ ചിത്രങ്ങൾ മുമ്പിലുള്ളപ്പോഴാണ് അവരുടെ പ്രതിനിധികളെ വേദിയിലിരുത്തി ആദരിക്കുന്നത്.

തിരുവനന്തപുരം: സമുദായ സംഘടനകൾക്കെതിരായി പണ്ഡിത സമ്മേളനങ്ങളിൽ ഉയന്നുകേൾക്കുന്ന വിഭാഗീയതയും വെറുപ്പും അവസാനിപ്പിക്കണമെന്നും ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ മതപണ്ഡിതർ മുന്നോട്ടുവരണമെന്നും അൽഹാദി അസോസിയേഷൻ. ഹിന്ദുത്വ ഫാസിസം വെറുപ്പ് ഉത്പാദിപ്പിച്ച് വിഭാഗീയത വളർത്തുകയും ഭിന്നിപ്പിച്ചു ഭരിക്കുകയും ചെയ്യുമ്പോൾ, അതേ രീതിയിൽ മതസംഘടനകൾക്കിടയിൽ വെറുപ്പ് ഉത്പാദിപ്പിക്കുകയും ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്തുകയും ചെയ്യുന്നത് ഫാസിസത്തിന്റെ രീതിയാണെന്ന് അസോസിയേഷൻ ജനറൽ ബോഡി യോഗം സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആർഎസ്എസ് മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വയ്ക്കുമ്പോൾ, ചേരി തിരിക്കാതെ ചേർന്നുനിൽക്കാനും അന്യായങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ചെറുത്തുനിൽക്കാനുമാണ് മതപണ്ഡിതർ ശ്രമിക്കേണ്ടത്. സൈനുദ്ദീൻ മഖ്ദൂമുമാർ, മമ്പുറം തങ്ങന്മാർ, ആലി മുസ്‌ലിയാർ തുടങ്ങിയ പണ്ഡിതർക്ക് ജന്മം നൽകിയ മലബാർ മേഖല ഇന്ന് പള്ളികളും മദ്രസകളും പിടിച്ചടക്കലിന്റെയും തമ്മിൽതല്ലിന്റെയും വെറുപ്പുത്പാദനത്തിൻ്റേയും മണ്ണാവുന്നത് ഏറെ സങ്കടകരമാണ്.
മുസ്‌ലിം സമൂഹത്തെയും ഇതര ജനവിഭാഗങ്ങളെയും വിഭാഗീയത ഇല്ലാതെ ഐക്യപ്പെടുത്തുകയും അധിനിവേശവിരുദ്ധ സമരത്തിന് നേതൃത്വം നൽകുകയും ചെയ്ത മഹാപണ്ഡിതരുടെ പവിത്ര പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന അപക്വവും ആത്മഹത്യാപരവുമായ നിലപാടിൽ നിന്ന് പിന്തിരിയാനും അവകാശം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ജനപക്ഷത്ത് നിലയുറപ്പിക്കാനും മുഴുവൻ പണ്ഡിതർക്കും സാധിക്കേണ്ടതുണ്ട്.
സമുദായത്തെയും രാജ്യത്തേയും തകർക്കുന്ന ആർഎസ്എസിന്റെ നൂറുകണക്കിന് ഭീകരമായ നരഹത്യയുടെ ചിത്രങ്ങൾ മുമ്പിലുള്ളപ്പോഴാണ് അവരുടെ പ്രതിനിധികളെ വേദിയിലിരുത്തി ആദരിക്കുകയും സ്വന്തം സമുദായകക്ഷി നേതാക്കളെ പുറത്തുനിർത്തി അവർക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയും നിസഹകരണം പ്രഖ്യാപിക്കുകയും ചെയ്യുന്നത്. ഇത് എത്രമാത്രം ആത്മഹത്യാപരവും വിശ്വാസവിരുദ്ധവുമാണെന്ന് ആത്മാർഥമായും സത്യസന്ധമായും വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇത്തരം സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുസ്‌ലിം സമുദായത്തെ ഐക്യപ്പെടുത്തുകയും ഫാസിസ്റ്റുകളെ അകറ്റിനിർത്തുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുകയും സമ്മേളന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മാതൃകാ നിലപാടിനെ പ്രശംസിക്കാതിരിക്കാനാവില്ല.
പള്ളി, മദ്രസ, വഖ്ഫ്, ശരീഅത്ത്, പൗരത്വം തുടങ്ങിയ വിഷയങ്ങൾ മുസ്‌ലിംകളുടേത് മാത്രമാണ്. അവയുടെ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി സംഘടിക്കേണ്ടത് അവയിൽ വിശ്വാസം ഉള്ളവരാണ്. കേവലം ഇലക്ഷൻ തന്ത്രങ്ങളുടെ ഭാഗമായി സ്വീകരിക്കുന്ന കപടരാഷ്ട്രീയ നിലപാടുകൾക്ക് വിശ്വാസ സംഹിതകളെയോ സമുദായത്തിന്റെ അവകാശങ്ങളെയോ സംരക്ഷിക്കാൻ സാധിക്കുകയില്ല. ആയതിനാൽ, മുസ്‌ലിം പണ്ഡിതരും സമുദായ നേതാക്കളും അവകാശ സംരക്ഷണത്തിന്റെയും ഐക്യത്തിന്റേയും അജണ്ടയിൽ ഒരുമിച്ച് നിൽക്കാൻ സന്നദ്ധമാകണമെന്നും അൽ ഹാദി അസോസിയേഷൻ പ്രമേയം ആവശ്യപ്പെട്ടു.
Adjust Story Font
16

