പെട്രോള്‍ പമ്പുകള്‍ക്ക് ഇരുട്ടടി; ഡീലര്‍മാരുടെ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ച് കമ്പനികള്‍, പമ്പുകളില്‍ ഇന്ധനലഭ്യത കുറയും
നിലവില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള കമ്പനികള്‍ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചിട്ടുണ്ട്

കൊച്ചി: പെട്രോളിയം ഡീലര്‍മാരുടെ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ച് കമ്പനികള്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള കമ്പനികളാണ് ക്രെഡിറ്റ് പരിധി കുറച്ചത്. പമ്പുകളില്‍ ഇന്ധനം സംഭരിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. വിറ്റുപോകാത്ത ലൂബ്രിക്കന്‍സ് ഓയിലുകള്‍ വാങ്ങാന്‍ കമ്പനികള്‍ നിര്‍ബന്ധിക്കുന്നതായും ഡീലര്‍മാര്‍ പറയുന്നു. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം പെട്രോളിയം മേഖലയെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുമോയെന്ന ഭീഷണി നിലനിൽക്കുന്നതിനിടെയാണ് കമ്പനികള്‍ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചത്.
ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള കമ്പനികളില്‍ നിന്ന് 10 കോടിയുടെ പെട്രോളിയം ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ഏകദേശം ഒമ്പത് കോടി രൂപയായിരിക്കും തത്സമയം പെട്രോളിയം ഡീലര്‍മാര്‍ കമ്പനികള്‍ക്ക് നല്‍കേണ്ടിവരിക. പത്ത് കോടിക്ക് ഇന്ധനം വാങ്ങുമ്പോൾ ഒരു കോടി രൂപ കെഡ്രിറ്റ് പരിധി നിശ്ചയിക്കുന്ന തരത്തിലാണ് നിലവിലെ ചട്ടം. ഈയൊരു ക്രെഡിറ്റ് പരിധിയെന്ന് പറയുന്നത് ബിസിനസിലുടനീളം നിലനില്‍ക്കുന്ന കാര്യമായിരിക്കും. ഇതാണ് അപ്രതീക്ഷിതമായി കമ്പനികള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.
പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തില്‍ ക്രെഡിറ്റ് പരിധി വെട്ടിക്കുറയ്ക്കുന്നത് പെട്രോളിയം ഡീലര്‍മാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മാത്രമല്ല, ക്രെഡിറ്റ് പരിധി പെട്ടെന്ന് വെട്ടിക്കുറയ്ക്കുമ്പോള്‍ ഇത്രയും വലിയ തുക കമ്പനികള്‍ക്ക് തത്സമയം നല്‍കാന്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക് സാധിക്കാതെ വരികയും ഇത് പമ്പുകളിലെ ഇന്ധനലഭ്യതയെ സാരമായി ബാധിക്കുകയും ചെയ്യും. നിലവില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള കമ്പനികള്‍ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചിട്ടുണ്ട്.
Adjust Story Font
16

