കുന്നംകുളം പൊലീസിനെതിരെ വീണ്ടും പരാതി; യുവാവിനെ ലാത്തികൊണ്ട് കുത്തി പരിക്കേൽപിച്ചു
കുന്നംകുളം സ്വദേശി ജിൻസണിനാണ് മർദനമേറ്റത്

തൃശൂർ: കുന്നംകുളം പൊലീസിനെതിരെ വീണ്ടും മർദന പരാതി. പള്ളിപ്പെരുന്നാൾ ദിവസം എസ്ഐ വൈശാഖ് റോഡരികിൽ നിന്നവരെ മർദിച്ചെന്നാണ് പരാതി. ലാത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചെന്നും കുന്നംകുളം സ്വദേശി ജിൻസൺ ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെയുള്ളവരെ മർദിച്ചെന്ന് ചൂണ്ടിക്കാട്ടി കുന്നംകുളം പൊലീസിനെതിരെ ഇന്നലെ സിപിഎം ഏരിയ കമ്മിറ്റിയും പരസ്യമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ പെരുന്നാൾ ദിവസം താനും കൂട്ടുകാരും റോഡരികിൽ നിൽക്കുമ്പോഴാണ് പൊലീസ് അകാരണമായ മർദിച്ചതെന്നാണ് ജിൻസൻ്റെ പരാതി. എസ്ഐ വൈശാഖ് ഉൾപ്പെടെയുള്ള പൊലീസുകാരാണ് മർദിച്ചത്. ചോദ്യം ചെയ്തതോടെ ലാത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നും ജിൻസൺ പറഞ്ഞു. ഇത് കൂടാതെ, കസ്റ്റഡിയിലെടുക്കാനായി ബലപ്രയോഗം നടത്തിയെന്നും നാട്ടുകാർ ഇടപെട്ടതുകൊണ്ടാണ് ചോദ്യംചെയ്യലിൽ ഒതുക്കിയതെന്നും പരാതിയിലുണ്ട്.
തന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും അകാരണമായാണ് മർദിക്കപ്പെട്ടതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജിൻസൺ മീഡിയവണിനോട് പറഞ്ഞു.
സമാനമായ രീതിയിൽ വർഷങ്ങൾക്ക് മുമ്പ് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ചതിന്റെ പേരിൽ കുന്നംകുളം പൊലീസിന്റെ നടപടിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധങ്ങളുയർന്നിരുന്നു. പൊലീസിനെതിരെ പരാതിയുമായി സിപിഎം ഏരിയ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.
Adjust Story Font
16

