'പ്രചാരണബോർഡ് സ്ഥാപിക്കാൻ അനുവദിച്ചില്ല, കമ്പിപ്പാര കൊണ്ട് തല്ലിച്ചതച്ചു'; കഴക്കൂട്ടത്ത് യുഡിഎഫ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി
സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുഡിഎഫ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ മര്‍ദിച്ചെന്ന് പരാതി. മെഡിക്കല്‍ കോളജില്‍ പ്രചാരണബോര്‍ഡ് വെക്കുന്നതിനിടെയാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശരത്പ്രസാദ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കി.
കഴക്കൂട്ടം മണ്ഡലത്തില്‍ സിപിഎം-ബിജെപി ഡീല്‍ നടക്കുന്നുണ്ടെന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആരോപണത്തിന് പിന്നാലെയാണ് മര്‍ദനം. ഇന്നലെ വൈകീട്ട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. കമ്പിപ്പാര കൊണ്ടുള്ള മര്‍ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനുവിന് ഗുരുതര പരിക്കേറ്റതായാണ് വിവരം. പുറത്തുവെച്ചുള്ള മര്‍ദനങ്ങള്‍ക്ക് പിന്നാലെ ആശുപത്രിക്കകത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയിലുണ്ട്. സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.
ഒരു മതില്‍ക്കെട്ടിനകത്താണ് ബിജെപിയുടേയും സിപിഎമ്മിന്റെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പരസ്പസഹകരണത്തോടെയാണ് ഇരുകൂട്ടരുടേയും പ്രവര്‍ത്തനമെന്നും ശരത്പ്രസാദ് പറഞ്ഞിരുന്നു. ഈ ആരോപണത്തിന് പിന്നാലെയാണ് മര്‍ദനം. മണ്ഡലത്തില്‍ തങ്ങള്‍ പരാജയപ്പെട്ടേക്കുമെന്ന ഭയംകാരണം അക്രമത്തിലേക്ക് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കടന്നിരിക്കുകയാണെന്നും ശരത് വ്യക്തമാക്കി.
Adjust Story Font
16

