പാർട്ടിയിലെ യുവജന പ്രാതിനിധ്യ കുറവ് സംബന്ധിച്ച പരാതികൾ പരിഹരിച്ചു: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും ഒ.ജെ ജനിഷ് മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യ കുറവ് സംബന്ധിച്ച പരാതികൾ പലതും പരിഹരിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. പ്രാതിനിധ്യ കുറവ് പാർട്ടിയിൽ ഉന്നയിച്ച ശേഷം പല സ്ഥലങ്ങളിലും സീറ്റുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും ഒ.ജെ ജനിഷ് മീഡിയവണിനോട് പറഞ്ഞു.
യുവജന പ്രാതിനിധ്യമുള്ള യൂത്ത് കോൺഗ്രസിന്റെ സ്ഥാനാർഥികൾ മത്സരിക്കുന്ന പ്രദേശങ്ങളെ കേന്ദ്രികരിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചതായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയ ജനീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ മത്സരിക്കുന്ന കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്ത് നിന്നാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. പൊതുവെ യുഡിഎഫിന് അനുകൂലമായ ഒരു കാറ്റാണ് സംസ്ഥാനത്തുള്ളതെന്നും ജനീഷ് പറഞ്ഞു.
യുവജന പ്രാതിനിധ്യ കുറവുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് പറഞ്ഞതായും അതിനെ തുടർന്ന് ഒരുപാട് സീറ്റുകളിൽ മാറ്റം വരുത്തി യുവജനങ്ങളെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചതായും ജനീഷ് പറഞ്ഞു. എന്നാൽ തങ്ങൾ ആവശ്യപ്പെട്ട എല്ലാ സീറ്റുകളും നൽകുക എന്നത് പാർട്ടിയെ സംബന്ധിച്ച് പ്രായോഗികമല്ലെന്നും എങ്കിൽ പോലും ഒരുപാട് സീറ്റുകൾ നേടിയെടുക്കാൻ യൂത്ത് കോൺഗ്രസിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമ്പോൾ ഇനി പരാതികൾക്ക് സ്ഥാനമില്ലെന്നും അതിനേക്കാൾ പരാതി ജനങ്ങൾക്ക് സർക്കാരിനെ സംബന്ധിച്ചിട്ടുണ്ടെന്നും അതിനാണ് തങ്ങളുടെ മുൻഗണന എന്നും ജനീഷ് പറഞ്ഞു.
എരഞ്ഞിക്കൽ പഞ്ചായത്ത് കോഴിക്കോട് കോർപറേഷന്റെ ഭാഗമാക്കിയതോടെ ജനങ്ങളുടെ നികുതി വർധിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് എരഞ്ഞിക്കൽ കോൺഗ്രസ് സ്ഥാനാർഥി വൈശാൽ പറഞ്ഞു. പഞ്ചായത്തിന്റെ ഭാഗമായ ആറ് വാർഡുകളിൽ കഴിഞ്ഞ 15 വർഷത്തിൽ എന്ത് വൻകിട പദ്ധതികളാണ് വന്നിട്ടുള്ളതെന്നും വൈശാൽ ചോദിച്ചു.
Adjust Story Font
16

