നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക്; വൈക്കത്ത് സിപിഐയിൽ ആശങ്ക
നൂറിലധികം പേർ സിപിഐയിൽ നിന്നും പാർട്ടിയിൽ എത്തിയെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം
കോട്ടയം: വൈക്കത്ത് നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്കിൽ സിപിഐയിൽ ആശങ്ക. അടുത്തിടെ മുൻ എംഎൽഎ കെ. അജിത് ഉൾപ്പെടെ നിരവധി പേർ ബിജെപിയിൽ ചേർന്നതാണ് ആശങ്കക്ക് കാരണം. അതേസമയം വൈക്കത്ത് പാർട്ടിയുടെ അടിത്തറ ശക്തമെന്ന് ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ മീഡിയ വണിനോട് പറഞ്ഞു.
മധ്യകേരളത്തിൽ സിപിഐയുടെ ശക്തി കേന്ദ്രമാണ് വൈക്കം. സമര ചരിത്രവും പോരാട്ടവും നിറഞ്ഞ മണ്ണിൽ പാർട്ടിക്ക് പ്രതിരോധം സൃഷ്ടിക്കുകയാണ് നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക്. രണ്ടുതവണ എംഎൽഎ ആയിരുന്ന കെ. അജിത്ത് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നു. എഐവൈഎഫ് നേതാവ് പി. ആർ രജനിയും പാർട്ടി ബന്ധം ഉപേക്ഷിച്ചു ബിജെപി അംഗത്വം എടുത്തു. തലയാഴത്തെ മുൻ നേതാവ് പി. എക്സ് ബാബു, മക്കളായ കാസ്ട്രോ, ചെഗുവേര, ക്ലിൻ്റൻ എന്നിവർ കഴിഞ്ഞമാസമാണ് ബിജെപി പാളയത്തിൽ എത്തിയത്. നൂറിലധികം പേർ സിപിഐയിൽ നിന്നും ബിജെപിയിൽ എത്തി എന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം. കൊഴിഞ്ഞുപോക്ക് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നതാണ് സിപിഐ കേന്ദ്രങ്ങൾ ആശങ്കപ്പെടുന്നത്. എന്നാൽ പാർട്ടിക്ക് വൈക്കത്ത് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല എന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജന്മനാട്ടിൽ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. നേതാക്കളും അണികളും പാർട്ടി വിടുന്നത് തടയിടാൻ താഴെത്തട്ടിൽ പാർട്ടി സംവിധാനം ശക്തമാക്കാനും സിപിഐ ശ്രമം തുടങ്ങി.
Adjust Story Font
16

